Thursday, September 3

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഞ്ചിടത്ത് ബഹുജനറാലി, മലപ്പുറത്ത് 27 ന് ; മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് സംഘടിപ്പിക്കുന്ന ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. ഇടതുമുന്നണിയില്‍ സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികള്‍ നിശ്ചയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തില്‍ സമാപിക്കും.

നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസര്‍കോടും 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികള്‍ നടക്കും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ റാലി അവസാനിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നത്. ആദ്യ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രില്‍ 22ന് കണ്ണൂരില്‍ അവസാനിക്കും.

ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികള്‍ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഏപ്രില്‍ ഒന്നിന് വയനാട്, രണ്ടിന് – മലപ്പുറം, മൂന്നിന് – എറണാകുളം, നാലിന് – ഇടുക്കി, അഞ്ചിന് – കോട്ടയം, ആറിന് – ആലപ്പുഴ, ഏഴിന് – മാവേലിക്കര, എട്ടിന് – പത്തനംതിട്ട, ഒന്‍പതിന് – കൊല്ലം, 10 ന് – ആറ്റിങ്ങല്‍, 12 ന് ചാലക്കുടി, 15 ന് തൃശ്ശൂര്‍, 16 ന് ആലത്തൂര്‍, 17 ന് പാലക്കാട്, 18 ന് പൊന്നാനി, 19 ന് കോഴിക്കോട്, 20 ന് വടകര, 21 ന് കാസര്‍കോട്, 22 ന് കണ്ണൂര്‍ എന്നിങ്ങനെയാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.