Wednesday, September 2

മകള്‍ക്ക് നേരെ ലൈംഗികാതിക്രമം ; 43 കാരന് 11 വര്‍ഷം തടവും പിഴയും

മലപ്പുറം : മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 43കാരന് 11 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടയ്ക്കുന്നപക്ഷം അതിജീവിതയ്ക്ക് നല്‍കണം. നഷ്ടപരിഹാരം അനുവദിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം കഠിന തടവുമാണ് ശിക്ഷ. ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

പെരിന്തല്‍മണ്ണ എസ്ഐമാരായിരുന്ന എ എം യാസിര്‍, കെ കെ തുളസി എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജരായി. 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.