സൈബര്‍ തട്ടിപ്പ് ; 2.67 കോടി രൂപ തട്ടിയ കേസില്‍ മൂന്ന് മലപ്പുറം സ്വദേശികള്‍ പിടിയില്‍

ആലപ്പുഴ : സൈബര്‍ തട്ടിപ്പിലൂടെ മാന്നാര്‍ സ്വദേശിക്ക് 2.67 കോടി രൂപ നഷ്ടമായ സംഭവത്തില്‍ മലപ്പുറം സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കബളിപ്പിച്ചു തട്ടിയെടുത്ത തുക ബാങ്ക് അക്കൗണ്ടില്‍നിന്നു പിന്‍വലിക്കാനാണ് ഇവര്‍ സഹായിച്ചതെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം കാവന്നൂര്‍ സ്വദേശികളായ ഏലിയാപറമ്പില്‍ ഷമീര്‍ പൂന്തല (38), വാക്കാലൂര്‍ കിഴക്കേത്തല കടവിടനടുത്ത് അടക്കണ്ടിയില്‍ അബ്ദുല്‍ വാജിദ് (23), പൂന്തല വീട്ടില്‍ ഹാരിസ് (ചെറിയോന്‍ 35) എന്നിവരാണ് അറസ്റ്റിലായത്.

വിദേശ സര്‍വീസിനു ശേഷം നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കുന്നയാളാണു തട്ടിപ്പിനിരയായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ജനുവരി 20 വരെ 32 ഇടപാടുകളിലായി 2.67 കോടി രൂപയാണ് ഇദ്ദേഹത്തില്‍ നിന്നു തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനു ക്ഷണിച്ചു ഫോണിലെ ടെലിഗ്രാം ആപ്പില്‍ വന്ന സന്ദേശത്തില്‍ വിശ്വസിച്ചാണു തുക നിക്ഷേപിച്ചത്.

തട്ടിപ്പിനിരയായവര്‍ നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു തൊട്ടുപിന്നാലെ, ഈ പണം എത്തിച്ചേര്‍ന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും. അങ്ങനെ ചെയ്യണമെന്നാണു നിയമം. ഇങ്ങനെ അക്കൗണ്ട് മരവിപ്പിക്കുന്നതിനു മുന്‍പേ അതു മറ്റു ചിലരുടെ അക്കൗണ്ടുകളിലേക്കു കൈമാറുകയാണു തട്ടിപ്പുകാര്‍ ചെയ്യുക. ഇപ്പോള്‍ അറസ്റ്റിലായവരുടെ അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. കമ്മിഷന്‍ കൈപ്പറ്റി അവര്‍ ഇതു പിന്‍വലിച്ചു കുഴല്‍പ്പണ സംഘങ്ങള്‍ക്കു കൈമാറി. അവര്‍ വഴിയാണു തട്ടിപ്പുകാര്‍ പണം കൈപ്പറ്റിയിരുന്നത്.

പിന്‍വലിക്കുന്ന പണം ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന കൊടുവള്ളി സ്വദേശി ഷുഹൈബിന് എത്തിക്കാനും ഇവരോടു നിര്‍ദേശിച്ചിരുന്നു. സ്ഥിരമായി വിദേശയാത്ര നടത്തുന്നയാളാണു ഷുഹൈബ് എന്നു കണ്ടെത്തി. ഇയാള്‍ വിദേശത്തേക്കു കടക്കാതിരിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചു. വന്‍ റാക്കറ്റിലെ കണ്ണികള്‍ മാത്രമാണ് അറസ്റ്റിലായതെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്.അരുണ്‍ അറിയിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

error: Content is protected !!