മലപ്പുറത്ത് ബിസ്‌ക്കറ്റിനും മിഠായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 3000 കിലോ ഹാന്‍സും 1.20 ലക്ഷം രൂപയും പിടികൂടി

മലപ്പുറം : മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ ലോറിയില്‍ ബിസ്‌ക്കറ്റിനും മിട്ടായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാന്‍സ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ കുലുക്കല്ലൂര്‍ ചുണ്ടമ്പറ്റ അറക്കവീട്ടില്‍ അബ്ദുല്‍ ഷഫീഖ് (35), വല്ലപ്പുഴ മുളയംകാവ് മണ്ണാടം കുന്നത്ത് വീട്ടില്‍ അബ്ദുല്‍ റഹിമാന്‍ (35) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,20,000 രൂപയും പിടിച്ചെടുത്തു.

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജന്‍സും വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടിയത്.

ലോറിയില്‍ പുറം ഭാഗത്ത് പരിശോധനയില്‍ കാണുന്ന ഭാഗങ്ങളിലെല്ലാം ബിസ്‌ക്കറ്റ് പാക്കെറ്റുകള്‍ അടുക്കി വെച്ച് രാത്രി ഒരു മണിയോടെ ചെക്ക് പോസ്റ്റ് കടത്താനുള്ള ശ്രമത്തിനിടെയാണ് പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തെ മാസങ്ങളോളം എക്സൈസ് സംഘം നിരീക്ഷിച്ച് പിടികൂടാനായത്.

മലപ്പുറം ഐ ബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, വഴിക്കടവ് ചെക്ക് പോസ്റ്റ് ഇന്‍സ്പെക്ടര്‍ പ്രമോദ്, പ്രി വെന്റീവ് ഓഫീസര്‍ റെജി തോമസ്, സൈബര്‍ സെല്‍ പ്രിവെന്റീവ് ഓഫീസര്‍ ഷിബു ശങ്കര്‍,സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ സതീഷ്, മുഹമ്മദ് അഫ്‌സല്‍ , റെനില്‍ എന്നിവരാണ് പരിശോധന നടത്തിയത്.

error: Content is protected !!