നിലമ്പൂരിൽ 75.27% ശതമാനം പോളിങ്, ഇനി 23 വരെ കണക്ക് കൂട്ടൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്. 2021 ൽ 76.60% ആയിരുന്നു പോളിംഗ്. നിരന്തരമുണ്ടാകുന്ന തിടഞ്ഞെടുപ്പും കാലാവസ്ഥയും ആകാം പോളിംഗ് കഴിഞ്ഞ തവണത്തെത്തിൽ നിന്നും കുറയാൻ കാരണം എന്നാണ് പാർട്ടിക്കരുടെ നിഗമനം. വോട്ടെടുപ്പ് സമാധാന പൂര്ണമായിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരുത്തുന്നു.

ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടര്‍മാരില്‍ 81,007 ഉം 1,18,750 സ്ത്രീകളില്‍ 93,658 ഉം എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ രണ്ട് പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്.

വോട്ടെണ്ണല്‍ 23 ന് തിങ്കളാഴ്ച ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം 263 പോളിങ് സ്‌റ്റേഷനുകളിലെയും വോട്ടിയങ് യന്ത്രങ്ങള്‍ ചുങ്കത്തറയില്‍ എത്തിച്ച് രാഷ്ട്രീയ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാര്‍ത്തോമാ സ്‌കൂളിലെ സ്‌ട്രോംഗ് റൂമില്‍ പൂട്ടി സീല്‍ ചെയ്തു. കേന്ദ്ര സേന, സംസ്ഥാന സായുധ സേന, സംസ്ഥാന പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ ഇവിടെ കനത്ത ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോം 17 ന്റെ സൂക്ഷ്മ പരിശോധനയും കൗണ്ടിങ് ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷനും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, വരണാധികാരി അപൂര്‍വ ത്രിപാഠി, രാഷ്ട്രീയ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയായി.

തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടാബിളുകളും പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടാബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. 29 വീതം കൗണ്ടിങ് സൂപ്രവൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ് എന്നിവരെയും ഏഴ് എ.ആര്‍.ഒമാരെയും കൗണ്ടിങിനായി നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ നേതൃത്വത്തില്‍ ആകെ 123 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന് നിയോഗിച്ചത്.

ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് നിലമ്പൂരിൽ ഒരുക്കിയിരുന്നത്. ഗോത്രവർഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകൾ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നിലമ്പൂർ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ചുങ്കത്തറ മാർത്തോമാ സ്കൂളിലും പ്രത്യേക കൺട്രോൾ റൂമുകൾ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസിൽ മീഡിയാ മോണിറ്ററിംഗ് കൺട്രോൾ റൂമും വെബ് കാസ്റ്റിംഗ് കൺട്രോൾ റൂമും പ്രവർത്തിച്ചു.

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്


സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 23 നാണ് വോട്ടെണ്ണൽ. എം.സ്വരാജ് എൽ ഡി എഫ്, ആര്യാടൻ ഷൗക്കത്ത് യു ഡി എഫ്, പി വി അൻവർ സ്വതന്ത്രൻ, മോഹൻ ജോർജ് ബിജെപി എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ

error: Content is protected !!