രണ്ടര വയസുള്ള മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി

കൊല്ലം : രണ്ടര വയസുള്ള മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ തൂങ്ങിമരിച്ചു. കൊല്ലം മയ്യനാട് താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), മകന്‍ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്കും ജനന സമയം മുതല്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് ധാരാളം പണം ചെലവായിരുന്നു. ഇതെല്ലാമാണ് കുടുംബത്തെ കടക്കെണിയില്‍ ആക്കിയതെന്നാണ് വിവരം.

അജീഷിനെയും സുലുവിനെയും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും ആദിയെ കട്ടിലിന് മുകളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന അജീഷ് ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. രാവിലെ ഉണരുന്ന പതിവ് സമയം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ മാതാപിതാക്കള്‍ ചെന്ന് നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. എല്ലാവരുമായി വളരെ സ്‌നേഹത്തില്‍ നല്ലരീതില്‍ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തില്‍ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു.

error: Content is protected !!