മാറുന്ന കാലത്തിനൊപ്പം വേഗത്തിൽ പദ്ധതികൾ നടപ്പാക്കും ; മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട് : മാറുന്ന കാലത്തിനൊപ്പം വേഗത്തിൽ പദ്ധതികൾ നടപ്പാക്കുമെന്നും ഭരണരംഗം കൂടുതൽ ഊർജസ്വലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങള്‍ നേരിടുന്നവയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ മലമ്പുഴ കെ.പി.എം ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേഖലാതല അവലോകന യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. സർക്കാറും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ കഴിഞ്ഞതോടെ പ്രശ്നപരിഹാരം എളുപ്പമായതായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന പൊതുബോധം സൃഷ്ടിക്കാൻ സർക്കാറിനായി. സർക്കാർ പുറത്ത് വിട്ട പദ്ധതി പുരോഗതി റിപ്പോർട്ട് (പ്രോഗ്രസ് റിപ്പോര്‍ട്ട്) ഇതിനുദാഹരണമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഭൂരിഭാഗവും നടപ്പിലാക്കി. ബാക്കിയുള്ളത് പുരോഗതിയിലാണ്.


കഴിഞ്ഞ മേഖലാതല അവലോകനയോഗത്തിൽ നിർദേശിച്ച വിഷയങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞു. 956 വിഷയങ്ങൾ ചർച്ച ചെയ്യുകയും 151 വിഷയങ്ങളിൽ തീരുമാനമുണ്ടാവുകയും ബാക്കിയുള്ളവ പൂർത്തിയാക്കാൻ നടപടി കൈകൊള്ളുകയും ചെയ്തു. നവകേരള സദസ്സിൽ 1036 ഓളം പരാതികൾ മിക്കതും തീർപ്പാവുകയും തീർപ്പാവാത്ത വിഷയങ്ങൾ ഗൗരവമായി പരിശോധിക്കും. കഴിഞ്ഞ മേഖലതല അവലോകന യോഗം വിജയിച്ചത് തുടർ പ്രവർത്തനത്തിന് പ്രേരണയായി. പരസ്പര ചർച്ചയിലൂടെ കാര്യങ്ങൾ വ്യക്തതമാക്കിയാൽ തീരുമാനങ്ങൾ എളുപ്പമാവും. പദ്ധതികൾ നീണ്ടു പോകുന്നത് പരിശോധിക്കണം. എല്ലാത്തിനും ഉടനെ പരിഹാരമാവില്ല. പരിഹാരമാവാത്തത് ആവശ്യമായ ഇടപെടലിലൂടെ മാറ്റം വരുത്തണം. സർക്കാർ മുൻഗണന നൽകുന്ന പദ്ധതികളായ അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ, ആർദ്രം , പൊതുവിദ്യഭ്യാസം, മാലിന്യമുക്ത നവകേരളം തുടങ്ങിയവ ഗൗരവമായി കാണണം. നവംബർ ഒന്നിന് കേരളം അതിദാരിദ്യ നിർമാർജന സംസ്ഥാനമായി പ്രഖ്യാപിക്കും. അതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. വികസന പ്രവർത്തനങ്ങൾ വേഗം നടപ്പാക്കാനും ക്ഷേമ പദ്ധതിതകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും മേഖലാതല അവലോകന യോഗം സഹായകമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തില്‍ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ്, സജി ചെറിയാൻ, ജി.ആർ. അനിൽ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ,എ.കെ. ശശീന്ദ്രൻ,കെ.എൻ. ബാലഗോപാൽ, ഒ.ആർ.കേളു,ഡോ. ആർ. ബിന്ദു, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, വിവിധ വകുപ്പ് സെക്രട്ടറിമാർ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!