
പേരാമ്പ്ര : ഇനി ഇവാന് കൊച്ചു കൂട്ടുകാർക്കൊപ്പം കളിച്ചുരസിക്കാം. ഉപ്പ നൗഫലിന്റെ കൈപിടിച്ചെത്തി ആദ്യാക്ഷരം പഠിക്കാൻ പാലേരി എംഎൽപി സ്കൂളിലേക്ക് കാലെടുത്തുവച്ച നിമിഷങ്ങൾ. പാലേരിയിലെ കല്ലുള്ളതിൽ മുഹമ്മദ് ഇവാനും കുടുംബത്തിനും സന്തോഷത്തിന്റെ നിമിഷമായിരുന്നു വ്യാഴാഴ്ച. അറിവിന്റെ പുതിയ ലോകത്തേക്ക് ഈ അഞ്ച് വയസ്സുകാരന് പിച്ചവെക്കാം. അപൂർവമായ സ്‌പൈനൽ മാസ്കുലാർ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച് മസിലുകൾ തളർന്ന് പോയ കാലത്തിൽ നിന്ന് സ്കൂളിന്റെ പടികടന്നെത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദമായിരുന്നു എല്ലാവർക്കും.
പ്രധാനാദ്ധ്യാപകൻ ടി.നാസർ, മാനേജർ കെ.സിദ്ദിഖ് തങ്ങൾ, പിടിഎ പ്രസിഡന്റ് നാദിറ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം ചേർന്ന് പൂക്കളും മധുരവും നൽകിയാണ് ഇവാനെ സ്കൂളിലേക്ക് വരവേറ്റത്. സ്കൂൾ കവാടത്തിന് മുന്നിൽ വർണ ബലൂണുകൾ കൈകളിലേന്തി ഇരുവരികളായി നിന്ന് പൂക്കൾ വിതറി വിദ്യാർഥികൾ സ്വീകരിച്ചു. എൽകെജിയിലെ സഹപാഠികൾ പാട്ടുപാടി, കുശലം ചോദിച്ച് അരികിൽ പരിചയപ്പെടാനെത്തി.
രണ്ടുവയസ്സായിട്ടും എഴുന്നേറ്റ് നടക്കാൻ കഴിയാത്തതിനാൽ നടത്തിയ വൈദ്യപരിശോധനയിലാണ് എസ്എംഎ അസുഖമാണെന്ന് വ്യക്തമായത്. 18 കോടിയോളം രൂപയായിരുന്നു മരുന്നിനും ചികിത്സക്കുമായി കണ്ടെത്താൻ പറഞ്ഞത്. ഇത്രയും വലിയ തുക എന്ന ലക്ഷ്യത്തിനുമുന്നിൽ കുടുംബം പകച്ചു നിന്നപ്പോൾ മൂന്നുവർഷം മുൻപ് ജനകീയ കമ്മറ്റി രൂപവത്കരിച്ച ഫണ്ട് സമാഹരണത്തിനായി നാടൊന്നാകെ രംഗത്തിറങ്ങുകയായിരുന്നു. തേങ്ങകളും ആക്രിസാധനങ്ങളും സ്വരൂപിച്ചും, പായസചലഞ്ചുകൾ സംഘടിപ്പിച്ചും ഗാനവിരുന്നൊരുക്കിയുമെല്ലാം സംഘടനകളോരോന്നും ഫണ്ട് സമാഹരണത്തിന് മുന്നിട്ടിറങ്ങി. ബന്ധുക്കൾ കാരുണ്യയാത്ര നടത്തി. സ്കൂളുകളിലെല്ലാം വിദ്യാർത്ഥികളും തങ്ങൾക്കാവുന്നത് നൽകി. പലതുള്ളി പെരുവള്ളമായി അസാധ്യമായതെന്ന് കരുതിയ തുകയാണ് ഏതാനും മാസങ്ങൾകൊണ്ട് സ്വരൂപിക്കാനായത്. ഉദ്ദേശിച്ച സമയത്തിനകം പണം സ്വരൂപിച്ച് 12 കോടി രൂപ കൊണ്ട് ചികിത്സ നടത്താനായി.
2022 സെപ്റ്റംബറിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് മരുന്ന് നൽകിയത്. അതിന്റെ ആരോഗ്യപുരോഗതിയും നേരിൽ കാണാനായി. ഇപ്പോൾ ഇവാനെ പിടിച്ചു നടത്താനാകും. കൈകളെല്ലാം ഉയർത്താനുള്ള ശേഷിയായി. സ്വന്തമായി നടക്കാൻ കാലിന് ഇപ്പോഴും ബലക്കുറവുണ്ട്. അത് പരിഹരിക്കാൻ ഫിസിയോതെറാപ്പി തുടരുകയാണ്. ഇവാന്റെ ആരോഗ്യപുരോഗതിയിൽ നല്ല മാറ്റമുണ്ടെന്ന് പിതാവ് നൗഫൽ പറഞ്ഞു. സ്കൂളിൽ ചേർക്കാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്. കുട്ടികൾക്കൊപ്പം കളിച്ച് ചിരിച്ച് നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.