
പെരിന്തൽമണ്ണ : കൊളത്തൂർ പാലൂർക്കോട്ട വെള്ളച്ചാട്ടം കാണാനെത്തിയ മൂന്നംഗ സംഘം അപകടത്തിൽ പെട്ടു യുവാവ് മരിച്ചു. മകൻ ഉൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. വഴുതലുള്ള പാറയിൽ നിന്ന് താഴേക്ക് വീണാണ് അപകടം. വെങ്ങാട് നായരുപടി മൂത്തേടത്ത് മുഹമ്മദലിയുടെ മകൻ ശിഹാബുദ്ദീൻ (45) ആണു മരിച്ചത്. കാടാമ്പുഴയിലെ സ്വകാര്യ വ്യാപാര സ്‌ഥാപനത്തിലെ ജോലിക്കാരനായിരുണ്. അപകട ത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ മകൻ ശഹ്സൈബിനെ (7) കിംസ് അൽ ശിഫ ആശുപത്രിയിലും കൂടെ വീണ പഴമള്ളൂർ സ്വദേശി പഴയിടത്ത് സുഹൈലിനെ (24) ഇഎംഎസ് സഹകരണ ആശുപ്രതിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു അപകടം. മകനും മറ്റൊരു ബന്ധുവിനും ഒപ്പമാണു ശിഹാബുദ്ദീൻ വെള്ളച്ചാട്ടം കാണാനെത്തിയത്. സാധാരണ കുളിക്കാറുള്ള സ്ഥലത്തു നിന്നു കൂടുതൽ മുകളിലേക്ക് കയറാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയത്. മകൻ വീണതോടെ പരിഭ്രമിച്ച ശിഹാബുദ്ദീനും തൊട്ടു പിന്നിലുണ്ടായിരുന്ന സുഹൈലും വഴുതി വീഴുകയായിരുന്നു. താഴെ പാറയിലേക്കു തലയിടിച്ചു വീണതായാണു പറയുന്നത്. 3 പേർക്കും തലയ്ക്കാണു പരുക്കേറ്റത്. ഉടൻതന്നെ ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും ശിഹാബുദ്ദീനെ രക്ഷിക്കാനായില്ല.
ശിഹാബുദ്ദീന്റെ മൃതദേഹം കിംസ് അൽശിഫ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സമീറ വൈലത്തൂർ. മറ്റൊരു മകൻ: ഷഹ്സാദ്. മാതാവ്: മൈമുന. സഹോദരങ്ങൾ: ഷംസുദ്ദീൻ, സമീറ