
വേങ്ങര : വേങ്ങര മോഡൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശത്തെ അനധികൃത വാഹന പാർക്കിംഗ് നടപടി സ്വീകരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം സിസിലി ജോസഫ് ഉത്തരവിട്ടു. സ്കൂളിലെ രക്ഷിതാവ് നീലിമാവുങ്ങൽ സിദ്ദീഖ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ്റെ ഉത്തരവ്.
നേരത്തേ കമ്മീഷന് മുമ്പാകെ ഇദ്ദേഹം സമർപ്പിച്ച പരാതിയെ തുടർന്ന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് നൽകിയിരുന്നു. ഇതു പ്രകാരം നടപടി സ്വീകരിച്ചുവെന്ന് ഇരു എതിർ കക്ഷികളും കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇവിടെ നൊ പാർക്കിംഗ് ബോർഡ് മാത്രമാണ് സ്ഥാപിച്ചതെന്നും മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴും അനധികൃത പാർക്കിംഗ് തുടരുകയാണെന്നും ഇതിനാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന പിഞ്ചു മക്കൾ അടക്കം പ്രയാസത്തിലാണെന്നും കാണിച്ച് ദൃശ്യങ്ങൾ സഹിതം ഹരജിക്കാരൻ കമ്മീഷനിൽ വിയോജനം രേഖപ്പെടുത്തുകയായിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ്റെ പുതിയ ഉത്തരവ്.