Thursday, August 28

ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ സംഭവം ; പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസിന് നേരെ തീപന്തമെറിഞ്ഞു ; വധശ്രമം അടക്കം ചുമത്തി 28 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം അടക്കം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. 28 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്. മഹിളാ കൊണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായര്‍, ലീന, ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീകല എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ ശ്യാംലാല്‍, യൂസഫ്, സാമുവല്‍ എന്നി മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.

ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു നടത്തിയ പന്തം കൊളുത്തി പ്രകടനത്തിനിടെ പൊലീസിനെതിരെ തീപ്പന്തം എറിഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവര്‍ത്തകര്‍ നിലകൊണ്ടു. പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് നന്താവനത്തെ ക്യാംപിലേക്കു മാറ്റിയിരുന്നു. പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. വയര്‍ലെസ് സെറ്റും ലാത്തികളും നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.

error: Content is protected !!