Tuesday, January 20

അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്ക് പോയ വള്ളിക്കുന്ന് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു

അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്ക് പോയ വള്ളിക്കുന്ന് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. അരുണാചല്‍ പ്രദേശിലെ സേല തടാകത്തിൽ വിനോദയാത്രയ്ക്കിടെയാണ് അപകടം. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനു പ്രകാശ് (26), എന്നിവരാണ് തടാകത്തിൽ മുങ്ങിമരിച്ചത്. മാധവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടിക്കായി അടുത്തുള്ള ആർമി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

ഏഴംഗ മലയാളി സംഘത്തിലെ 3 പേരാണ് അരുണാചൽ പ്രദേശ് തവാങ്ങിലെ സേല തടാകത്തിൽ അപകടത്തിൽപ്പെട്ടത്. തണുത്ത് ഉറഞ്ഞു കിടന്ന തടാകത്തിനു മുകളിലൂടെ നടക്കുമ്പോൾ ആയിരുന്നു പെട്ടെന്നുള്ള അപകടം. ഐസ് പ്രതലം പൊട്ടി തടാകത്തിന് ഉള്ളിലേക്ക് വീണ മൂന്നുപേരിൽ രഞ്ജിത്തിനെ ഒപ്പം ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കൊല്ലം സ്വദേശി ബിനു പ്രകാശിനെയും വള്ളിക്കുന്ന് സ്വദേശി മാധവിനെയും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ബിനു പ്രകാശിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മാധവിനായി ഇന്നലെ നടത്തിയ രക്ഷാപ്രവർത്തനം പ്രതികൂല കാലാവസ്ഥ മൂലം നിർത്തിവച്ചു. . ഇന്ന് രാവിലെയോടെ മാധവിന്റെ മൃതദേഹവും ലഭിച്ചു. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണ് സേല ടോപ്പ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടിക്കായി അടുത്തുള്ള ആർമി ആശുപത്രിയിലേക്ക് മാറ്റി, നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. സംഘത്തിലെ ബാക്കിയുള്ള അഞ്ചുപേർ ആർമി ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മലയാളി സംഘത്തിൽ 5 കൊല്ലം സ്വദേശികളും രണ്ട് മലപ്പുറം സ്വദേശികളുമാണ് ഉണ്ടായിരുന്നത്

error: Content is protected !!