ചീഞ്ഞ പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍: കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ്

തേഞ്ഞിപ്പലം : കുറഞ്ഞ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകന് പേറ്റന്റ്. സര്‍വകലാശാലാ ബയോടെക്നോളജി പഠനവകുപ്പിലെ അസോ. പ്രൊഫ. ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പാഴാകുന്ന പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്തുന്നതാണ് സാങ്കേതിക വിദ്യ. സോളിഡ് സ്റ്റേറ്റ് ഫെര്‍മന്റേഷന്‍ പ്രക്രിയയിലൂടെ ജൈവമാലിന്യം മാധ്യമമാക്കിയാണ് പെന്‍സിലിന്‍ ഉത്പാദിപ്പിക്കാനാവുക. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പു പരുവത്തിലാക്കി അതില്‍ തവിട്, ഉമിക്കരി എന്നിവ കലര്‍ത്തി ലായനിയാക്കുന്നു. ഇതിലാണ് പെന്‍സിലിയം പൂപ്പലിനെ വളര്‍ത്തുക. ഒരാഴ്ച കഴിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയ പൂപ്പലില്‍ നിന്ന് പെന്‍സിലിന്‍ തന്മാത്ര വേര്‍തിരിച്ചെടുക്കാനാകും. നിലവില്‍ പെന്‍സിലിന്‍ നിര്‍മാണത്തിന് ചെലവ് വളരെ കൂടുതലാണ്. ബയോ റിയാക്ടറുകളില്‍ സബ്മെര്‍ജഡ് ഫെര്‍മന്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. ഗ്ലൂക്കോസ്, ലാക്ടോസ് തുടങ്ങിയ വിലകൂടിയ അസംസ്‌കൃത വസ്തുക്കളും വേണം. ഇതിനുള്ള ബയോറിയാക്ടറുകള്‍ക്ക് കൂടുതല്‍ ചെലവുണ്ട്. പുതിയ സാങ്കേതിക വിദ്യ തേടി മരുന്നുനിര്‍മാണ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സി. ഗോപിനാഥന്‍ പറഞ്ഞു. കൊതുകു നശീകരണത്തിനായി ‘ ബാസിലസ് തുറുഞ്ചിയന്‍സ് ഇസ്രായിലിയന്‍സ് ‘ എന്ന ബാക്ടീരിയ ഉപയോഗിച്ച് ചെറിയ ചെലവില്‍ ജൈവ കീടനാശിനി നിര്‍മിക്കുന്ന സാങ്കേതിക വിദ്യക്ക് 2017-ല്‍ ഡോ. ഗോപിനാഥിന് പേറ്റന്റ് ലഭിച്ചിരുന്നു.

error: Content is protected !!