Friday, August 15

സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; ട്യൂഷന്‍ അധ്യാപകന് 11 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം : സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. മണക്കാട് സ്വദേശി മനോജിനെയാണ് (44) ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. കുട്ടിയുടെ സംരക്ഷകന്‍ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്നു വിധിന്യായത്തില്‍ പറഞ്ഞു. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.

2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. ചിത്രങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി. ഫോട്ടോ എടുത്തത് കുട്ടി എതിര്‍ത്തു. മുന്‍പും പല ദിവസങ്ങളില്‍ പീഡന ശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല. പീഡനത്തിനു ശേഷം കുട്ടി ഭയന്ന് ട്യൂഷന്‍ ക്ലാസില്‍ പോകാതെയായി.

ഇവര്‍ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചുവരുത്തി വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിനു ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങള്‍ ഫോണില്‍ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ കിട്ടിയിരുന്നു.

സംഭവ ദിവസം പ്രതി ഓഫിസിലായിരുന്നുവെന്നു തെളിയിക്കാന്‍ റജിസ്റ്ററില്‍ ഒപ്പിട്ട രേഖ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പ്രതിയുടെ ഫോണ്‍ രേഖകള്‍ പ്രകാരം പ്രതി സംഭവ ദിവസം ട്യൂഷന്‍ സെന്റര്‍ പരിസരങ്ങളില്‍ ഉള്ളതായി തെളിഞ്ഞിരുന്നു.

error: Content is protected !!