ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതിരോധം ഭീകര പ്രവർത്തനമായി ചിത്രീകരിക്കുന്നത് അപലപനീയം ; തിരൂരങ്ങാടി മണ്ഡലം വിസ്ഡം സമ്മേളനം

തിരൂരങ്ങാടി : ഭൂമി, സ്വയംഭരണം തുടങ്ങി അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ഇസ്രാഈല്‍ വകവെച്ചു കൊടുക്കണമെന്നും നീതി നിഷേധത്തിനെതിരെയുള്ള ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതിരോധത്തെ ഭീകരാക്രമണമായി ചിത്രീകരിക്കുന്നത് അപലപനീയമെന്നും മമ്പുറത്ത് ചേര്‍ന്ന തിരൂരങ്ങാടി മണ്ഡലം വിസ്ഡം സമ്മേളനം അഭിപ്രായപ്പെടുന്നു.

ഫലസ്തീന്‍ വിഷയത്തില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്റു മുതല്‍ അടല്‍ബിഹാരി വാജ്പേയി വരെയുള്ള പ്രധാനമന്ത്രിമാരും സ്വീകരിച്ച ഇന്ത്യയുടെ പരമ്പരാഗത നയം ഉയര്‍ത്തിപ്പിടിക്കണമെന്നും ഇസ്റാഈലിന്റെ അധിനിവേശ താല്പര്യങ്ങളെ വെള്ള പൂശുന്നതില്‍ നിന്നും ഇന്ത്യന്‍ ഭരണകൂടം വിട്ടുനില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു.

ഫലസ്തീന്‍ പ്രശ്നം നീതിപൂര്‍വ്വം പരിഹരിക്കുന്നതില്‍ അന്താരാഷ്ട്രസമൂഹം അടിയന്തിരമായി ഇടപെടണം. യുദ്ധ നടപടികളില്‍ നിന്ന് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള കക്ഷികളെ സമാധാന ശ്രമങ്ങളിലേക്ക് കൊണ്ടുവരാന്‍ ഐക്യരാഷ്ട്ര സംഘടന പരിശ്രമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു

യുദ്ധരംഗത്തെ അന്താരാഷ്ട്ര നിയമങ്ങളും സ്വാഭാവികമായ നീതിയും പരിഗണിക്കാതെയാണ് ഇസ്രായേല്‍ യുദ്ധം നയിച്ചു കൊണ്ടിരിക്കുന്നത് എന്നത് അപലപനീയമാണ്. ജനവാസ മേഖലകളിലെ ആക്രമണവും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ യു.എന്‍. അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു, ഹാരിസ്ബ്നു സലീം, ഷാഫി സ്വബാഹി, ഹാരിസ് കായക്കൊടി എന്നിവർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചു. അബ്ദുൽ മജീദ് കരിപറമ്പ്, കെ സി അയ്യൂബ് തിരൂരങ്ങാടി, മൊയ്‌തീൻ ഹാജി ചെറുമുക്ക് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി പി. ഒ. ഉമർ ഫാറൂഖ് സ്വാഗതവും അബ്ദുറസാഖ് മാനു നന്ദിയും പറഞ്ഞു

error: Content is protected !!