Wednesday, February 25

മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു; പുതിയ കളക്ടർ വെള്ളിയാഴ്ച ചുമതലയേൽക്കും

മലപ്പുറം : ഔദ്യോഗിക പദവിയുടെ ഗാംഭീര്യത്തേക്കാൾ ഹൃദയം തൊട്ടുള്ള ഇടപെടലുകൾ കൊണ്ട് മലപ്പുറത്തെ ജനപ്രിയനായ ജില്ലാ കളക്ടര്‍ വി.ആർ. വിനോദ് ഐ.എ.എസ്. കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ജോയിന്റ് കമ്മീഷണറായാണ് സ്ഥലം മാറ്റം. പകരം ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ വിനയ് ഗോയല്‍ മലപ്പുറം ജില്ലയുടെ പുതിയ കളക്ടറാകും. വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും.

2015 ലെ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ വി.ആര്‍.വിനോദ് 2023 ഒക്ടോബര്‍ 20 നാണ് മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടയിരിക്കെയാണ് മലപ്പുറത്ത് കളക്ടറായി എത്തിയത്. സൗമ്യമായ പെരുമാറ്റവും മനസ്സ് തുറന്ന ഇടപെടലുകളും കൊണ്ട് വളരെ വേഗം മലപ്പുറത്തിന്റെ മനം കവര്‍ന്ന വി.ആര്‍.വിനോദ് ജനകീയനായി മാറി.

ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, ഭിന്നശേഷി വിഭാഗത്തോടുള്ള കരുതൽ, മാലിന്യ നിർമാർജനം തുടങ്ങിയ മേഖലകളിലെ ജനപ്രിയമായ കളക്ടറുടെ ഇടപെടലുകള്‍ ശ്രദ്ധേയവും വേറിട്ടതുമാക്കി. ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം വരെ എത്തിച്ചു. ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. ‘ഒപ്പം’ എന്ന പേരില്‍ അവര്‍ക്കായി തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥത്തില്‍ പദ്ധതിയുെട പേര് അന്വര്‍ഥമാക്കും പോലെ ഭിന്നശേഷി വിഭാഗക്കാരെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്നതായി.

വി.ആര്‍.വിനോദിന്റെ നേതൃത്വത്തില്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്കായി പി.എസ്.സി. പരിശീലനം നല്‍കി. ഈ പരിശീലനം വഴി സർക്കാർ ജോലി ലഭിച്ചവരുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആക്‌സസ് കഫെകള്‍ ആരംഭിച്ചു. നിലവിൽ ഭിന്നശേഷിക്കാർ നടത്തുന്ന രണ്ട് കഫേകളാണ് സിവില്‍ സ്റ്റേഷനിലുള്ളത്. ജില്ലയിലെ എല്ലാ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് കളക്ടർ മുൻകയ്യെടുത്തു. ഭിന്നശേഷിക്കാർക്ക് ചെസ് പരിശീലനം ഉൾപ്പെടെ കായിക പരിശീലനങ്ങളും വിനോദ പരിപാടികളും നടത്തി.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടറായിരുന്ന അനുഭവസമ്പത്തുമായി എത്തിയ അദ്ദേഹം ജില്ലയുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ജീവിതശൈലി രോഗങ്ങളെ ചെറുക്കണമെന്ന നിലപാടെടുത്തു. അമിതമായ മധുരവും ഉപ്പും കൊഴുപ്പും അടങ്ങിയ ഭക്ഷണം ജില്ലയിലെ ഹോട്ടലുകളിലും വീട്ടകങ്ങളിലും ഒഴിവാക്കാൻ നെല്ലിക്ക എന്ന പേരിൽ വിപുലമായ ക്യാമ്പയിൻ നടത്തുകയും ഇത് ജില്ല ആവേശപൂർവം ഏറ്റെടുക്കുകയും ചെയ്തു. ആരോഗ്യകരമായ ഭക്ഷണരീതി സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ക്ക് പരിചയപ്പെടുത്താൻ സിവിൽ കാൻ്റീനിൽ ‘ഹെല്‍ത്തി പ്ലേറ്റ്’ തുടങ്ങി. ‘പൊരിക്കണ്ട പീങ്ങാം’ ക്യാംപയിന് ജില്ലയിൽ വലിയ സ്വീകാര്യത ലഭിച്ചു. പുഴുങ്ങിയ മുട്ട, വേവിച്ച ചിക്കന്‍, തൈര്, പച്ചക്കറി, പഴങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയ ഹെല്‍ത്തി പ്ലേറ്റ് ഉച്ചഭക്ഷണമായി ലഭ്യമാക്കി. എല്ലാ സർക്കാർ ഓഫീസിലുകളിലും ജീവനക്കാരെ പങ്കെടുപ്പിച്ച് രാവിലെ ലഘു വ്യായാമം ചെയ്യാൻ നിർദ്ദേശം നൽകി.

ജില്ലയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി റോഡിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടാന്‍ പുലര്‍ച്ചെ അഞ്ചിനും അദ്ദേഹം റോഡിലിറങ്ങി. നാടുകാണി ചുരം മാലിന്യ മുക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളും ജനസംഖ്യയുമുള്ള മലപ്പുറം ജില്ലയിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികള്‍ കൃത്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കഴിഞ്ഞു. കീഴ്ജീവനക്കാര്‍ക്ക് സമ്മര്‍ദമുണ്ടാക്കി ജോലിയെടുപ്പിക്കുന്ന ശൈലിയായിരുന്നില്ല അദ്ദേഹത്തിന്. മറിച്ച് അവരോടൊപ്പം പിന്തുണയുമായി നിന്ന് കാര്യങ്ങള്‍ ചെയ്യുന്ന രീതിയായിരുന്നു.

ജില്ലാ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തന മികവില്‍ ജില്ല അഭിമുഖീകരിച്ചത് നാലു തെരഞ്ഞെടുപ്പുകളെയായിരുന്നു. 2024-ലെ ലോക്‌സഭാ തെരഞ്ഞടുപ്പ്, വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്, നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞടുപ്പ്, 2025 തദ്ദേശ തെരഞ്ഞടുപ്പ് ഇവയിലെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവം പ്രകടമായിരുന്നു.

വയനാട് ദുരന്ത സമയത്തെ നിലമ്പൂരിലെ രക്ഷാപ്രവർത്തനം, നിപ പോലുള്ള ആരോഗ്യ പ്രതിസന്ധിഘട്ടങ്ങൾ, കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ ഘട്ടങ്ങൾ, സർക്കാരിൻ്റെ വാർഷികം, നവകേരള സദസ്സുകൾ പോലുള്ള ജനകീയ പരിപാടികൾ തുടങ്ങിയവക്ക് അതുല്യമായ
നേതൃത്വം നല്‍കി.

രണ്ടു വര്‍ഷവും നാലു മാസവും കൊണ്ട് മലപ്പുറത്തിന്റെ മുഴുവന്‍ സ്‌നേഹവും കൊണ്ടാണ് തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്

ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി നാളെ (ഫെബ്രുവരി 27 വെള്ളി) ചുമതലയേൽക്കും

മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി ഡോ. വിനയ് ഗോയൽ ഫെബ്രുവരി 27 ന് (വെള്ളി) രാവിലെ 10 ന് ചുമതലയേൽക്കും. കളക്ടായ വി.ആർ വിനോദിന് റവന്യൂ വകുപ്പിൽ ജോയിൻ്റ് കമ്മീഷണറായി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം.
2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയൽ ഹരിയാന സ്വദേശിയാണ്. നിലവിൽ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ജോയിൻ്റ് ഡയറക്ടറും ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടറും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഇ-ഹെൽത്ത് കേരള പ്രോജക്റ്റ് ഡയറക്ടറുമാണ്.

തിരുവല്ല സബ് കളക്ടറായും തിരുവനന്തപുരം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായും പ്രവർത്തിച്ചു. കേരള റോഡ് ട്രാൻസ്‌പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറിയായും സ്മാർട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഹരിയാനയിലെ റോഹ്തക് പി.ജി.ഐ.എം.എസിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം നേടി.
ഡോ. അനുഭൂതി ആണ് ഭാര്യ. നാല് വയസുള്ള അഭിശ്രീ മകളാണ്

error: Content is protected !!