Monday, January 19

ദമ്പതികളെ ബന്ധു വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ, കുട്ടി ഗുരുതരാവസ്ഥയിൽ

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്ബതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.
അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തില്‍ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുല്‍ഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്ബതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സുല്‍ഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് സംഭവത്തില്‍ പ്രതി. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ റാഫി ഇവിടെനിന്നും രക്ഷപ്പെട്ടു. കൈഞരമ്പ് മുറിച്ച നിലയില്‍ ഇയാളെ ആദ്യം കണ്ടെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. അടുത്തുള്ള പള്ളി ഖബർസ്ഥാനിലേക്ക് ഇയാള്‍ ഓടിപ്പോയി. പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലില്‍ പുലർച്ചെ‌ നാലുമണിയോടെ ഇയാളെ കണ്ടെത്തുകയായിരുന്നു.

സംഭവമറിഞ്ഞ് നാട്ടുകാരെത്തിയപ്പോഴേക്കും നസീറും സുഹറയും മരിച്ചിരുന്നു. കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചു പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല. പ്രതി മുഹമ്മദ് റാഫിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

error: Content is protected !!