ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ചു; ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ച സംഭവത്തില്‍ ഇന്‍ഷുറന്‍സ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. തൊഴുവാനൂര്‍ സ്വദേശി കളത്തില്‍ വീട്ടില്‍ എം മിനി സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്‍ വിധി. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ് സംഖ്യ നല്‍കേണ്ടത്.

പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടര്‍ന്ന് തൃശൂര്‍ ദയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സ നടത്തിയിരുന്നു. ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് പണം അടക്കാന്‍ ബാധ്യസ്ഥരായിരുന്നെങ്കിലും പണം അടച്ചില്ല. പകരം ബില്ലുമായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും കമ്പനി പണം നിഷേധിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനു മുമ്പു തന്നെ പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നുവെന്നും അത് മറച്ച് വെച്ചാണ് പോളിസി എടുത്തതെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്.

രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ കമ്പനിയുടെ വാദം നിരാകരിച്ചു. ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പ് ഹരജിക്കാരിക്ക് രോഗമുണ്ടായിരുന്നുവെന്നും ചികില്‍സയുണ്ടായിരുന്നുവെന്നും തെളിയിക്കാന്‍ കഴിയാതെ ആനുകൂല്യം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്നും ബില്ലു പ്രകാരമുള്ള ചികില്‍സാ തുക 2,13,708 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം ഹരജിക്കാരിക്ക് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. വീഴ്ച വരുത്തിയാല്‍ വിധി തിയ്യതി മുതല്‍ ഒമ്പതു ശതമാനം പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതിശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയില്‍ പറയുന്നു.

error: Content is protected !!