
കാമുകനും ഭാര്യയും തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ വീഡിയോ കണ്ടതിനെ തുടർന്നാണ് ആത്മഹത്യ
തിരുവനന്തപുരം- യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭാര്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ കെ. വിഷ്ണു(30)വിനെ ശ്രീകാര്യത്തു നിന്നും വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. 2019ല്‍ മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദി(35)ന്റെ ആത്മഹത്യയിലാണ് പ്രേരണാകുറ്റം ചുമത്തിയത്. ശിവപ്രസാദിന്റെ മരണത്തിനു ഉത്തരവാദികള്‍ ഭാര്യയും കാമുകന്‍ വിഷ്ണുവുമാണെന്ന് ശിവപ്രസാദ് ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ എഴുതി വെച്ചിരുന്നു. സംഭവ ശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
2019-സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ആണ് കണ്ടത്. ശിവപ്രസാദിന്റെ ഭാര്യ തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്നു. ഇവിടെ ഡ്രൈവര്‍ ആയ വിഷ്ണുവുമായി അടുത്തു. ഇടക്ക് വീട്ടില്‍ വരാറുള്ള വിഷ്ണു അകന്ന ബന്ധുവാണെന്ന് ശിവപ്രസാദിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ ഇയാള്‍ക്ക് അമിത സ്വാതന്ത്ര്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
എന്നാല്‍ ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് വിഷ്ണു വീഡിയോ ചിത്രീകരിച്ചിരുന്നത് പുറത്താകുകയും ശിവപ്രസാദ് ഈ വീഡിയോ കാണുകയും ചെയ്തു. പ്രണയിച്ചു താന്‍ വിവാഹം കഴിച്ച ഭാര്യയില്‍ നിന്നും ഇത്തരത്തില്‍ ഉണ്ടായ അനുഭവം ശിവപ്രസാദിനെ ആകെ തളര്‍ത്തി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ശിവപ്രസാദ് തൂങ്ങി മരിച്ച മുറിയിലെ ചുമരില്‍ മരണത്തിന് ഉത്തരവാദി വിഷ്ണുവും ഭാര്യയുമാണെന്ന് എഴുതി വച്ചിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവ ശേഷം ഒളിവില്‍ പോയ ഇരുവരും രണ്ടിടത്തും താമസിക്കുകയും രഹസ്യമായി ബന്ധം തുടരുകയും ചെയ്തിരുന്നു. കേസില്‍ രണ്ടാം പ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ശ്രീകാര്യത്തുള്ള യുവതിയുടെ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചാണ് പൊലീസവിടെയെത്തി പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ യുവതി ഈ സമയം വീട്ടിലില്ലാതിരുന്നതിനാല്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. വിളപ്പില്‍ശാല സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.സുരേഷ്‌കുമാര്‍, എസ്.ഐ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.