പെരിന്തല്‍മണ്ണയില്‍ പട്ടാപ്പകല്‍ യുവതിയെ കയറി പിടിച്ചു, യുവാവ് പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റില്‍ നിന്നും ഓട്ടോയില്‍ കയറാനായി ബസ് സ്റ്റാന്‍ഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കയറി പിടിച്ച സംഭവത്തില്‍ രണ്ടു മാസത്തിന് ശേഷം പ്രതി പിടിയില്‍. എടത്തനാട്ടുകര പിലാച്ചോല സ്വദേശി കുളപ്പാറ വീട്ടില്‍ വിഷ്ണു (29) ആണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്.

2023 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം സ്വദേശിയായ യുവതി പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാനായി ടൗണില്‍ ബസിറങ്ങി പിന്നീട് ഓട്ടോയില്‍ കയറാനായി ബസ് സ്റ്റാന്‍ഡിലൂടെ നടന്നു പോകുമ്പോഴാണ് പരസ്യമായി യുവതിയെ ഇയാള്‍ കയറി പിടിച്ചത്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചു സമാന രൂപസാദൃശ്യമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രതി തിരുവനന്തപുരം ഭാഗത്ത് ജോലി ചെയ്യുന്നുണ്ടെന്നു കണ്ടെത്തി പൊലീസ് അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നിര്‍ദേശ പ്രകാരം എസ്ഐ ഷിജോ സി. തങ്കച്ചനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ്ഐ അഷ്‌റഫലി സീനിയര്‍ സിപിഒ ജയമണി, സിപിഒമാരായ കൃഷ്ണപ്രസാദ്, സജീര്‍, സല്‍മാന്‍, അബ്ദുല്‍ സത്താര്‍ എന്നിവരുമുണ്ടായിരുന്നു. യുവാവിനെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള മലപ്പുറം ജെഐഫ്‌സിഎം കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!