വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 3 വിദ്യാര്‍ഥികള്‍ മരിച്ചു.

കല്‍പറ്റ : വയനാട് കല്‍പറ്റപടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതര പരുക്ക്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളും അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായ ജിസ്ന മേരി ജോസഫ് (20), അഡോണ്‍ ബെസ്റ്റി (20), കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസ് (20) എന്നിവരാണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. മലയാറ്റൂരില്‍ പോയി വയനാട് വഴി വരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.

അഡോണിന്റെ സഹോദരി ഡിയോണ ബെസ്റ്റി, സ്നേഹയുടെ സഹോദരി സോന ജോസഫ് എന്നിവരെയും കണ്ണൂര്‍ പൂളക്കുറ്റി സ്വദേശി സാന്‍ജോ ജോസ് അഗസ്റ്റിന്‍ എന്നിവരെ പരുക്കുകളോടെ കല്‍പറ്റയിലെയും മേപ്പാടിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പുഴമുടിക്ക് സമീപം റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിന് സമീപത്തെ പ്ലാവില്‍ ഇടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

error: Content is protected !!