പിതാവ് കട്ടിലില്‍ നിന്ന് വീണ് മരിച്ചെന്ന് അറിയിച്ചു, വിശദമായ ചോദ്യം ചെയ്യലില്‍ പുറത്തു വന്നത് കൊലപാതകം ; മകന്‍ കസ്റ്റഡിയില്‍

ആലപ്പുഴ : പുന്നപ്രയില്‍ മധ്യവയസ്‌കനെ കട്ടിലില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഈരേശേരില്‍ സെബാസ്റ്റ്യനെ (65) കൊന്നതാണെന്ന് മകന്‍ സെബിന്‍ ക്രിസ്റ്റിന്‍ സമ്മതിച്ചു. ഇയാളെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെത്തു.

ബുധനാഴ്ച ഉച്ചയോടെയാണ് കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യന്‍ മരിച്ചത്. പിതാവിനെ കട്ടിലില്‍ നിന്ന് വീണ നിലയില്‍ കണ്ടതെന്നാണ് മൂത്തമകന്‍ സെബിന്‍ അയല്‍ക്കാരോടും പോലീസിനോടും പറഞ്ഞത്. സെബാസ്റ്റ്യന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് പുന്നപ്ര പൊലീസ് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടത്തില്‍ അടിയേറ്റതാണ് മരണ കാരണമെന്ന് വ്യക്തമായി.

ഇതോടെ സെബിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. വാക്കര്‍ കൊണ്ട് തലക്കടിച്ചും നെഞ്ചില്‍ ചവിട്ടിയും ആണ് കൊലപ്പെടുത്തിയത് എന്ന് സെബിന്‍ പോലീസിനോട് സമ്മതിച്ചു.

ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വാഹന അപകടത്തില്‍ പരിക്കേറ്റ സെബാസ്റ്റ്യന്‍ നാല് വര്‍ഷമായി കിടപ്പിലാണ്. സെബാസ്റ്റ്യന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. പിതാവിനെ ശുശ്രൂഷിച്ചു മനം മടുത്താണ് കൊലപ്പെടുത്തിയെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.

error: Content is protected !!