അന്താരാഷ്ട്ര സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട്: വിദഗ്ധ സംഘം സര്‍വകലാശാലാ കാമ്പസ് സന്ദര്‍ശിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര കായിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സ്ഥലം വിദഗ്ധസംഘം പരിശോധിച്ചു. കായികവകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ ചീഫ് എന്‍ജിനീയര്‍ ബി.ടി.വി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാമ്പസിലെത്തിയത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തായുള്ള സ്ഥലം ഇവര്‍ പരിശോധിച്ചു. വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. പദ്ധതിക്ക് ആദ്യഘട്ടമായി നാലരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സ്പോര്‍ട്സ് എം.ബി.എ., സ്പോര്‍ട്സ് മെഡിസിന്‍, സ്പോര്‍ട്സ് സൈക്കോളജി എന്നീ കോഴ്സുകളാണ് ആദ്യം തുടങ്ങുക. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഘട്ടംഘട്ടമായി വികസിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ഗവേഷണ-പഠനകേന്ദ്രമായി മാറ്റുന്നതാണ് പദ്ധതി. ജനുവരിയില്‍ തന്നെ നിര്‍മാണം തുടങ്ങാനാണ് നീക്കം. അക്കാദമിക് കാര്യങ്ങളിലും സാങ്കേതിക സൗകര്യങ്ങളിലും വിദഗ്ധോപദേശം ലഭിക്കാനായി അന്താരാഷ്ട്ര സെമിനാര്‍ ഉടന്‍ നടത്തും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, കെ.കെ. ഹനീഫ, ഡോ. കെ.പി. വിനോദ് കുമാര്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. ശിവദാസന്‍, അസി. എന്‍ജിനീയര്‍മാരയ എ അച്ചു, രാഹുല്‍, ആര്‍ക്കിടെക്റ്റ് എം. ഹരീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നിര്‍മിക്കുന്ന പവലിയന്‍, പുതുതായി നിര്‍മിക്കാന്‍ പദ്ധതിയിട്ട സ്‌കേറ്റിങ് ട്രാക്ക് എന്നിവക്കുള്ള സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. പുതിയ നിര്‍മിതികളും സൗകര്യങ്ങളും പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ കായിക ഹബ്ബായി കാലിക്കറ്റ് സര്‍വകലാശാല മാറുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.  

error: Content is protected !!