Monday, July 7

കാളികാവിലെ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു ; സന്ദര്‍ശകര്‍ക്ക് വിലക്ക്

മലപ്പുറം: കാളികാവില്‍ നിന്നും പിടികൂടിയ നരഭോജിക്കടുവയെ ഇന്നലെ രാത്രി വൈകി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. കടുവയെ ഇന്ന് ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റും. 21 ദിവസം ഇവിടെ കോറന്റൈനില്‍ പാര്‍പ്പിക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. ഇന്നലെ രാവിലെയാണ് കാളികാവ് സുല്‍ത്താന എസ്റ്റേറ്റിലെ കെണിയില്‍ കടുവ കുടുങ്ങിയത്.

മെയ് 15ന് കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ (44 ) കടുവ ആക്രമിച്ച് കൊന്ന് തിന്നിരുന്നു. സുഹൃത്തായ അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേല്‍ ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. കൂട്ടില്‍ കുടുങ്ങിയ കടുവയെ വാഹനത്തിലേക്ക് കയറ്റാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ച് തടിച്ചു കൂടിയിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ കടുവയുടെ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാന്‍ സമ്മതിച്ചത്. ഇന്നലെയാദ്യം കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ട് പോയിരുന്നു. വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ബാക്കി തീരുമാനമെടുക്കുമെന്ന് ഇന്ന് തന്നെ വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേ സമയം 15 വയസോളം പ്രായമായ കടുവയാണെന്നും വേട്ടപല്ലുകള്‍ വരെ നഷ്ടമായിട്ടുണ്ടെന്നുമാണ് വിവരം. സൈലന്റ് വാലി ഡാറ്റാ ബേസില്‍ പെട്ട കടുവയാണ് കൂട്ടില്‍ കുടുങ്ങിയിരിക്കുന്നത്. ദൗത്യത്തിന്റെ 53-ാം ദിവസമാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്.

error: Content is protected !!