എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ; മൂന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി : എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്നും അതിനായി മലപ്പുറം ജില്ലയിൽ 5520 കോടി രൂപ അനുവദിച്ചു നൽകിയതായും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം എൽ എ അധ്യക്ഷത വഹിച്ചു. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ദിനേശൻ ചേരുവാട് റിപ്പോർട്ട് അവതരിപ്പിച്ചു. മുന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ അച്ചാട്ടിൽ പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം നിർവഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എ. ഉസ്മാൻ, മലപ്പുറം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സെറീന ഹസീബ്, എം. എച്ച് ആർ ഡി ഡയറക്ടർ പ്രേംലാൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ്, എസ് എൽ ഇ സി സെക്രട്ടറി ഹനീഫ മൂന്നിയൂർ,സ്കീം ലെവൽ എക്സിക്യൂട്ടിവ് കമ്മിറ്റി പ്രസിഡൻ്റ് കെ. ഹൈദർ മുന്നിയൂർ,എസ് എൽ ഇ സി ട്രഷറർ ബക്കർ ചർന്നൂർ, മുന്നിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി. പി സുബൈദ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ജാസ്മിൻ മുനീർ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.പി അബ്ദുൽ മുനീർ മാസ്റ്റർ, റീജണൽ പ്രോജക്ട് ഡയറക്ടർ ഷഹീർ മറ്റ് സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.

മുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം. സുഹറാബി സ്വാഗതവും സെക്രട്ടറി കെ. ഉണ്ണി നന്ദിയും പറഞ്ഞു.

30.66 കോടി രൂപ ചെലവിൽ നിർമ്മിച്ച ജലനിധി പദ്ധതി മൂന്നിയൂരിൻ്റെ കുടി വെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു.

ജലനിധി പദ്ധതിയിൽ പഞ്ചായത്തിലെ 23 വാർഡുകളിലെ 5501 കുടുംബങ്ങളാണ് നിലവിൽ അംഗമായിട്ടുള്ളത്. പദ്ധതിയിലൂടെ 25000 പേർക്ക് കുടിവെള്ളം ലഭ്യമാകും. പദ്ധതിയുടെ തുടർനടത്തിപ്പിൻ്റെ ചുമതല മുഴുവനായും ജനകീയ കമ്മിറ്റിയായ എസ് എൽ ഇ സി ക്കാണ്. ഇതിനായി സോഫ്റ്റ്വെയർ ഉൾപ്പെടെയുള്ള ആധുനിക സംവിധനങ്ങൾ ഉള്ള ഓഫീസ് ചേളാരിയിൽ സ്ഥാപിച്ചിട്ടുണ്ട്.

error: Content is protected !!