ശങ്കുവിന് ആഘോഷിക്കാം, അങ്കണവാടിയിൽ ഇനി ‘ബിർനാണി’, പുലാവും ബിരിയാണിയും അടക്കം സൂപ്പർ മെനു പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം : അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടികുട്ടികൾക്കുള്ള ഭക്ഷണ മെനു വനിതാ ശിശു വികസന വകുപ്പ് പരിഷ്കരിച്ചു. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച്കൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളർച്ചക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്കരിച്ചത്.

അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയിൽ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിലാണ് അങ്കണവാടി കുട്ടികൾക്കുള്ള പരിഷ്കരിച്ച ‘മാതൃക ഭക്ഷണ മെനു’ മന്ത്രി വീണ ജോർജ് പ്രകാശനം ചെയ്തത്.

ശങ്കുവിന്റെ വീഡിയോ ശ്രദ്ധയിൽപെട്ട മന്ത്രി ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കും എന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് വനിതാ ശിശു വികസന വകുപ്പ് വിവിധ തലങ്ങളിൽ യോഗം ചേർന്നാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തി ഭക്ഷണ മെനു പരിഷ്കരിച്ചത്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉൾപ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. 2 ദിവസം വീതം നൽകിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്. പരിഷ്കരിച്ച ഭക്ഷണ മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നൽകുക.

error: Content is protected !!