താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു ; സ്വീകരിച്ച് മാതാപിതാക്കളും ബന്ധുക്കളും ; പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

താനൂര്‍ : താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു. ഇരുവരെയും മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. മുംബൈ – ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പ്ലസ്ടു വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ നാടുവിട്ടത്. പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്‌കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചെ കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയത്. മുംബൈ – ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളാരംഭിച്ചത്.

പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാള്‍ മുംബൈയില്‍ നിന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ നാടുവിട്ടതില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ റഹിം അസ്ലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും പൊലീസ് നല്‍കും.

error: Content is protected !!