തോറ്റ വിദ്യാര്‍ഥിനിയെ വി.സി. ജയിപ്പിച്ചെന്ന് വാര്‍ത്ത ; പ്രതികരിച്ച് കാലിക്കറ്റ് വി.സി

തേഞ്ഞിപ്പലം : പാലക്കാട് വിക്ടോറിയ കോളേജിലെ ബി.എസ് സി. സൈക്കോളജിയിലെ ജംഷിയ ഷെറിന്‍ എന്ന വിദ്യാര്‍ഥിനിയുടെ അവസാന വര്‍ഷ പ്രൊജക്ടുമായി ബന്ധപ്പെട്ട വാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്ന് വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍.

എല്ലാ പേപ്പറിലും ജയിച്ച ജംഷിയ പ്രോജക്ടില്‍ തന്നെ പ്രത്യേക ലക്ഷ്യം വച്ച് തോല്പിചെന്നും വിഷയം അന്വേഷിച്ചു നീതിപൂര്‍വമായ നടപടി വേണമെന്ന് കാണിച്ച് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ആ പരാതി വൈസ് ചാന്‍സിലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് കൈമാറുകയും പരീക്ഷ ബോര്‍ഡ് ചെയര്‍മാനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം ബി.എസ് സി. ജനറല്‍ സെക്ഷന്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാനെ ബന്ധപ്പെടുകയും പ്രൊജക്റ്റ് പുനഃ പരിശോധിക്കാനും കൊടുത്ത മാര്‍ക്കില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാനും ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് ജൂണ്‍ 10-ന് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സാധാരണ നിലക്ക് പ്രോജക്ടില്‍ കുട്ടികള്‍ തോല്‍ക്കുന്നത് വിരളമായതിനാലും പ്രസ്തുത വിദ്യാര്‍ഥിനി എല്ലാ തിയറി പേപ്പറുകളിലും ഭേദപ്പെട്ട മാര്‍ക്കോടുകൂടി ജയിച്ചതിനാലും പ്രസ്തുത വിദ്യാര്‍ഥിനിയുടെ പ്രൊജക്റ്റ് മൂല്യനിര്‍ണയത്തില്‍ അപാകതകള്‍ ബോധ്യപ്പെട്ട വൈസ് ചാന്‍സിലര്‍ കോളജില്‍ നിന്ന് പ്രോജക്ട് റിപ്പോര്‍ട്ട് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രൊജക്ട് റിപ്പോര്‍ട്ട് പരീക്ഷാകണ്‍ട്രോളര്‍ വഴി മുതിര്‍ന്ന രണ്ടു അധ്യാപകരെക്കൊണ്ട് പരിശോധിപ്പിച്ചു. രണ്ടു പേരും നല്‍കിയ മാര്‍ക്ക് ആദ്യ അധ്യാപിക നല്‍കിയ മാര്‍ക്കിനെക്കാളും വളരെ കൂടുതല്‍ ആയിരുന്നു. തുടര്‍ന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാനോട് ഈ വിദ്യാര്‍ഥിനിയുടെ മാര്‍ക്കിനെ കുറിച്ച് റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ പ്രസ്തുത പ്രൊജക്റ്റ് അദ്ദേഹം കണ്ടിട്ടില്ല എന്ന വിവരമാണ് സര്‍വകലാശാലയില്‍ ലഭിച്ചത്.

അതു പ്രകാരം വൈസ് ചാന്‍സലര്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാനോട് നേരിട്ട് ആ പ്രോജക്ട് പുനഃ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പുനഃ പരിശോധിച്ചപ്പോഴും മറ്റു രണ്ട് വിദഗ്ധര്‍ നല്‍കിയത് പോലെ ഉയര്‍ന്ന മാര്‍ക്കുതന്നെയാണ് വിദ്യാര്‍ഥിനിക്ക് ലഭിച്ചത്. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ ഈ മാര്‍ക്ക് വിദ്യാര്‍ഥിനിക്ക് ഫൈനല്‍ മാര്‍ക്ക് ആയി നല്‍കാവുന്നതാണ് എന്ന് ചെയര്‍മാന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ മാര്‍ക്ക് അനുസരിച്ച് ജംഷിയ ഷെറിന്‍ വിജയിച്ചു. അന്യായമായ രീതിയില്‍ ഒരു വിദ്യാര്‍ഥിനി തോല്‍പ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്ന് വൈസ് ചാന്‍സലറുടെ ഓഫീസ് വ്യക്തമാക്കി.

error: Content is protected !!