പൗരത്വ ദേദഗതി നിയമത്തിന് സ്റ്റേ ഇല്ല, കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം

ദില്ലി: പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നല്‍കി. ഹര്‍ജികള്‍ ഏപ്രില്‍ 9ന് വീണ്ടും വാദം കേള്‍ക്കും. പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുന്‍ വിധിയോടുള്ള ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ സറ്റേ വേണമെന്നും സ്റ്റേ നല്‍കിയ ശേഷം വിശദമായ വാദം ഏപ്രിലില്‍ കേട്ടുകുടെ എന്നും ലീഗിനായി കപില്‍ സിബല്‍ വാദിച്ചു.

മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന നടപടിയെന്നും, സ്റ്റേ നല്‍കിയാല്‍, ആ സാഹചര്യത്തില്‍ അഭയാര്‍ത്ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചു. തുടര്‍ന്ന്, സ്റ്റേ വേണമെന്ന അപേക്ഷകളില്‍ ഏപ്രില്‍ 9ന് വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതുവരെ പൗരത്വം നല്കില്ലെന്ന് കേന്ദ്രം ഉറപ്പു നല്‍കിയില്ല.

ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. മുസ്ലീം ലീഗ്, സിപിഎം സിപിഐ, ഡിവൈഎഫ്‌ഐ , മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. പൗരത്വനിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.

error: Content is protected !!