Saturday, February 21

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു, ജില്ലയില്‍ 36,15,970 വോട്ടര്‍മാര്‍

മലപ്പുറം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു. ജില്ലയില്‍ 36,15,970 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1810627 പേര്‍ പുരുഷന്‍മാരും 1805303 സത്രീകളും 40 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട സമ്മതിദായകരുടെ ആക്ഷേപങ്ങളും, അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജിലല്ലയിലെ വോട്ടര്‍മാരുടെ എണ്ണം 3238452 ആയിരുന്നു. ഇതില്‍ 1635245 പുരുഷന്‍മാരും 1603165 സ്ത്രീകളും 42 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും ആയിരുന്നു. അന്തിമ പട്ടികയില്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കരട് പട്ടിക പ്രകാരം 8755 പേരായിരുന്നു പ്രവാസി വോട്ടര്‍മാര്‍. അന്തിമ പട്ടികയില്‍ ഇത് 39501 ആണ്. 18നും19നും ഇടയിലുള്ള വോട്ടര്‍മാര്‍ കരട് പട്ടികയില്‍ 6281 ആയിരുന്നു. അന്തിമ പട്ടികയില്‍ ഇത് 107290 ആയിട്ടുണ്ട്.

ജില്ലയില്‍ ആകെ 3682 പോളിങ് സ്റ്റേഷനാണുള്ളത്. കഴിഞ്ഞ തവണ 2898 പോളിങ് സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. 2605 പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ 304 പേര്‍ മരണപ്പെട്ടവരും 12 പേര്‍ മറ്റു രാഷ്ട്രങ്ങളില്‍ പൗരത്വം നേടിയവരുമാണ്. ബാക്കിയുള്ളവര്‍ മറ്റു മണ്ഡലങ്ങളിലെ പട്ടികയില്‍ ഉള്‍പ്പെട്ടവരോ താമസം മാറിയവരോ ആയ ആളുകളാണ്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് തിരൂര്‍ മണ്ഡലത്തിലാണ്. 252575 വോട്ടര്‍മാരാണ് തിരൂരിലുള്ളത്. 199217 വോട്ടര്‍മാരുള്ള ഏറനാടാണ് ഏറ്റവും കുറവ് പേരുള്ളത്. അന്തിമ വോട്ടര്‍ പട്ടിക, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ ceo.kerala.gov.in ല്‍ പരിശോധിക്കാം. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ കാര്യാലയത്തിലും, ബന്ധപ്പെട്ട ബി.എല്‍.ഒ, വില്ലേജ് ഓഫീസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും, പകര്‍പ്പുകള്‍ ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ നിന്നും പട്ടികയുടെ പകര്‍പ്പ് ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!