റേഷന്‍ മസ്റ്ററിംഗ് ; തിയതി നീട്ടി നല്‍കി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി

മലപ്പുറം : സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിയമസഭയെ അറിയിച്ചു. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കുമായിരുന്ന സാഹചര്യത്തില്‍ ആണ് തിയതി നീട്ടി നല്‍കിയത്. റേഷന്‍ മസ്റ്ററിംഗ് ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.

കിടപ്പുരോഗികള്‍ക്കും അഞ്ചുവയസ്സിന് താഴെ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്കും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് എം.എല്‍.എ പ്രസ്തുത ആവശ്യം ഉന്നയിച്ചത്. കിടപ്പ് രോഗികളെ സംബന്ധിച്ചിടത്തോളം വീടുകളില്‍ ചെന്നാല്‍ മാത്രമേ മസ്റ്ററിങ് നടത്താന്‍ സാധിക്കുകയുള്ളൂ. അത് പൂര്‍ത്തിയാക്കാത്ത ഇടങ്ങളില്‍ അതിനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ട്. അഞ്ചുവയസ്സിന് താഴെ പ്രായമുണ്ടായിരുന്നപ്പോള്‍ പേര് ചേര്‍ക്കപ്പെട്ട കുട്ടികളുടെ വിരലടയാളം പ്രായം വര്‍ദ്ധിച്ചപ്പോള്‍ വ്യത്യാസം കാണിക്കുന്നതിനാല്‍ മസ്റ്ററിങ് നടത്താന്‍ സാധിക്കുന്നില്ല. പ്രസ്തുത പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റേഷന്‍ മസ്റ്ററിങ്ങിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് എം.എല്‍.എ നിവേദനം നല്‍കിയത്.

മുന്‍ഗണനാകാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ.വിജയന്‍ എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുന്നതിനിടയിലാണ് മന്ത്രി മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി അറിയിച്ചത്.

error: Content is protected !!