വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി എസ്പി

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി ജില്ലാ പൊലീസ് മേധാവി. സിഐയും റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നു എന്ന സിപിഒയുടെ പരാതിയുടെ പിന്നാലെയാണ് അടൂര്‍ ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നല്‍കിയത്. പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തര്‍ക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് വിവരം. പ്രശ്‌നപരിഹാരത്തിന് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിച്ചു വരുത്തിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. തനിക്ക് പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ തനിക്കെതിരെ സിഐ അടക്കം പ്രതികാരനടപടി സ്വീകരിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും തനിക്ക് എതിരെ സ്റ്റേഷനില്‍ ഗൂഢാലോചന നടക്കുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ സിഐയും റൈറ്ററുമാവും ഉത്തരവാദിയെന്നുമായിരുന്നു ഓഫീസര്‍ പറഞ്ഞത്.

വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്തതോടെ പൊലീസുകാര്‍ പരിഭ്രാന്തരായി. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ പരിശേധിച്ചപ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കിയത്.

error: Content is protected !!