
താനൂർ: ശോഭ പറമ്പ് ഉത്സവത്തിന് വെടിമരുന്ന് തീ പിടിച്ച് അപകടം, എട്ടു പേർക്ക് പരിക്കേറ്റു. വഴിപാട് വെടിക്കെട്ടിനായി വെടിമരുന്ന് പൊട്ടിക്കുന്ന തിനിടെയാണ് അപകടം എന്ന് അറിയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ താനൂരിലെയും കോട്ടക്കലിനെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. താനൂർ ചിറക്കൽ തള്ളശേരി താഴത്ത് വേണുഗോപാൽ (54), താനൂർ ശോഭ പറമ്പ് പതിയും പാട്ട് രാമൻ (47), താനൂർ പൂരപ്പറമ്പിൽ വിനീഷ് കുമാർ (48), താനൂർ ചിറക്കൽ കറുത്തേടത്ത് മുഹമ്മദ് കുട്ടി (60), കടലൂർ കാരാട്ട് വേലു (55), താനൂർ ചിറക്കൽ പാലക്കാട്ട് ഗോപാലൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ 3 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് രക്ഷാ പ്രവർത്തകർ പറയുന്നത്. കലങ്കരി ഉത്സവമായതിനാൽ വെടിവഴിപാട് നടത്തുന്നതിനായി ഏഴോളം പേർ ചേർന്നാണ് കതിന നിറച്ചിരുന്നത്. മരുന്ന് നിറയ്ക്കുന്നതിനിടയിലുണ്ടായ ചെറിയ തീപ്പൊരി നിറച്ചു വച്ച കതിനകളിലേക്ക് പടരുകയായിരുന്നു.
വലിയതോതിൽ വെടിമരുന്ന് സൂക്ഷിക്കാത്തതിനാൽ വലിയ അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. നാട്ടുകാർ, താനൂർ പൊലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അറുപേരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ആശങ്കപ്പെടാനില്ലെന്നും പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഉത്സവാഘോഷ കമ്മിറ്റി ഏറ്റെടുത്തതായി ഭാരവാഹികൾ അറിയിച്ചു