തിരൂരിലെ കുടുംബം സഞ്ചരിച്ച കാർ ഊട്ടിയിൽ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ഊട്ടി: തിരൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഊട്ടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 പേർക്ക് ഗുരുതര പരിക്ക്. തിരൂരിൽ നിന്ന് ഊട്ടിയിലേക്ക് പോയ വളവന്നൂർ അല്ലൂർ സ്വദേശികളായ നീർക്കാട്ടിൽ സൈനദ്ദീൻ (54), ഭാര്യ ഖദീജ (48), മക്കളായ ജുബൈരിയ (30), സക്കീനത്ത് സുനൈന (26), മുഹമ്മദ് ഇസ്മയിൽ (19), മുഹമ്മദ് സുഹൈർ (13) എന്നിവർക്കും നാല് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഊട്ടിയിലേക്ക് പോയതാണ് കുടുംബം. എല്ലാവരും അപകടനില തരണം ചെയ്‌തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ രണ്ട് പേരെ കോയമ്പത്തൂരിലേക്ക് മാറ്റി. മറ്റുള്ളവർ ഊട്ടി സർക്കാർ ആശുപത്രിയിലാണ്. ഷാർജയിൽ ജോലി ചെയ്യുന്ന സൈനുദ്ധീൻ പെരുന്നാൾ പ്രമാണിച്ച് നാട്ടിലെത്തിയതാണ്. ചൊവ്വാഴ്ച രാവിലെ കുടുംബ സമേതം ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു. ഗൂഡല്ലുർ ഊട്ടി റോഡിൽ നടുവട്ടത്ത് നിന്ന് നാല് കിലോമീറ്റർ
അകലെ വെച്ച് ഇവരുടെ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. പൊന്തക്കാടുകൾ നിറഞ്ഞ താഴ്ചയിലേക്കാണ് കാർ പതിച്ചത്. അപകടം നാട്ടുകാർ കണ്ടതിനാലാണ് അപകടത്തിൽ പെട്ടവരെ പെട്ടെന്ന് പുറത്തെത്തിക്കാനായത്. ചൊവ്വാഴ്ച വൈകീട്ട് നാലേകാലോടെയാണ് അപകടം. താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് യാത്രക്കാരെ ഏറെ പരിശ്രമിച്ചാണ് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

error: Content is protected !!