കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്നു വയസ്സുകാരൻ മരിച്ചു

കോട്ടക്കൽ: കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. എടരിക്കോട് ചെറുശ്ശോല പറമ്പൻ ഖുബൈബ് ഹുദവിയുടെ മകൻ ത്വാഹ അഹമ്മദ് (മൂന്നര വയസ്സ്) ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ മരണപ്പെട്ടത്. ദേശീയപാതയിൽ പണി പുരോഗമിക്കുന്ന എടരിക്കോട് മമ്മാലിപ്പടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു കുട്ടി.
ഹുദവിയും മൂന്ന് മക്കളും സഹോദരിയുടെ മക്കളായ മറ്റ് 2 പേരുമാണ് കാറിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പാറമ്മലിലെ പെങ്ങളുടെ വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ഭാഗത്തെ വെളളക്കെട്ടിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു.
ഏറെ നേരത്തെ ശ്രമത്തിന് ശേഷം പുറത്തെത്തിയ ഹുദവി തന്നെയാണ് മക്കളേയും പുറത്തെത്തിച്ചത്. റോഡ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് പാത പൂർണമായും തുറന്നു കൊടുത്തിട്ടില്ല. അതിനാൽ മറ്റ് വാഹനങ്ങളും ഇത് വഴി വരുന്നത് കുറവാണ്. എതിർദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ റോഡ് സൈഡിലെ ഓവ് ചാലിന് വേണ്ടി കുഴിച്ച കുഴിയിൽ കാർ വീഴുകയും വെള്ളക്കെട്ടിലേക്ക് മറിയുകയുമാണുണ്ടായത്. ഈ പ്രദേശത്ത് റോഡിൽ ബാരിക്കേഡുകളോ, മറ്റ് അപായസൂചന ബോർഡുകളോ ഒന്നും സ്ഥാപിച്ചിരുന്നില്ലെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പറയപ്പെടുന്നു. മാതാവ് ഫർസാന, യാസിൻ, ഹിസാൻ എന്നിവർ സഹോദരങ്ങളാണ്

error: Content is protected !!