Tuesday, August 12

പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ് ; വീട്ടുടമ അറസ്റ്റില്‍

തിരൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തില്‍ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തെളിഞ്ഞു. ഇതോടെ വീട്ടുടമ തിരൂര്‍ തെക്കന്‍കുറ്റൂര്‍ മുക്കിലപ്പീടിക അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ധീഖിനെ (34) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്റെ വീട് കത്തിനശിച്ചത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടുംബം പുറത്ത് പോയതാണ് അപകട കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം. വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിസരവാസികളും നാട്ടുകാരും ചേര്‍ന്ന് കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.

തിരൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങള്‍ അലമാരയില്‍ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചിരുന്നു.

error: Content is protected !!