Friday, May 22

രണ്ടേമുക്കാൽ കിലോ എംഡിഎംഎ യുമായി പരപ്പനങ്ങാടി സ്വദേശിയായ യുവതി ഉൾപ്പെടെ 2 പേർ പിടിയിൽ

കോഴിക്കോട് : രണ്ടേമുക്കാൽ കിലോ എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ 2 പേർ പിടിയിൽ. കോഴിക്കോട് നീലേശ്വരം മുക്കം പൂളപ്പോയില്‍ മുണ്ടുപാറ പുല്ലം പാടി പറമ്പിൽ
മുഹമ്മദ് ഹനീഫ (36),

പരപ്പനങ്ങാടി പുത്തൻ കമ്മുവിൻ്റെ വീട്ടിൽ റെയ്ഹാനത്ത് (44) എന്നിവരെയാണ് റൂറല്‍ ഡാൻസാഫ് സംഘം പിടികൂടിയത്.

മുക്കം മിനി സിവില്‍ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ വച്ച്‌ 517 ഗ്രാം എംഡിഎംഎയുമായി ഹനീഫ യാണ് ആദ്യം പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്പി ടി.ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ഇയാളെ ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച്‌ കേരളത്തിലേക്ക് വൻതോതില്‍ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞാണ് പൊലീസ് വലവിരിച്ചത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍നിന്നും ഇയാള്‍ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനായി ഇയാള്‍ വിമാന യാത്രകളും നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് വിമാനത്തിലും തിരിച്ച്‌ ട്രെയിനിലുമാണ് യാത്രകള്‍ നടത്തിയിരുന്നത്. മണാശ്ശേരി കയ്യേരിക്കലില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് റെയ്ഹാനത്തിനെ പിടികൂടിയത്. റെയ്ഹാനത്തിന്റെ യാത്രകള്‍ നിരന്തരം നിരീക്ഷിച്ചുവന്ന പൊലീസ് സംഘത്തിന് ഇവർ ഇടയ്ക്കിടെ മുഹമ്മദ് ഹനീഫ വാടകക്ക് എടുത്തിരുന്ന വീട്ടില്‍ താമസിക്കുന്നതായി വിവരം കിട്ടിയിരുന്നു. ഈ വീട്ടില്‍ നിന്ന് 2.286 കിലോഗ്രാം എംഡിഎംഎ പിടികൂടി. ആറുമാസം മുൻപ് ഹനീഫ വാടകയ്ക്കെടുത്ത ഈ വീട്ടിലാണ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്.

വർഷങ്ങളായി ഒഡീഷയില്‍നിന്നും കന്നുകാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വില്‍പന നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. നോട്ട് എണ്ണുന്ന മെഷീനും ലഹരി പാക്കിങ്ങിനുള്ള നിരവധി കവറുകളും ഡിജിറ്റല്‍ ഇലക്‌ട്രോണിക് ത്രാസുകളും വാടക വീട്ടില്‍നിന്ന് കണ്ടെടുത്തു. പൂളപ്പൊയിലില്‍ ഹനീഫ ഒരു റസ്റ്ററന്റും നടത്തുന്നുമുണ്ട്. ഇയാള്‍ സമീപകാലത്ത് വൻതോതില്‍ വസ്തുവകകള്‍ സമ്ബാദിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. തുച്ഛമായ പ്രതിഫലം വാഗ്ദാനംചെയ്താണ് ഇയാള്‍ റെയ്ഹാനത്തിനെ കൂടെ കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്. നർകോട്ടിക് സെല്‍ ഡിവൈഎസ്പി ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ, എന്നിവരുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് എസ്‌ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു, ശ്രീരാഗ്, മനോജ് രാമത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ തന്ത്രപരമായി കുടുക്കിയത്.

ജില്ലയിലേക്കുള്ള ലഹരികടത്തില്‍ ഇവരുടെ പങ്കിനെക്കുറിച്ച്‌ പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ കോടികള്‍ വിലമതിക്കും. ലഹരിമരുന്ന് ശൃംഖലയിലെ കൂടുതല്‍ കണ്ണികളെ കണ്ടെത്താനായി പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു

error: Content is protected !!