Friday, August 1

അരീക്കോട് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തൊഴിലാളികള്‍ മരിച്ച സംഭവം ; തൊഴിലാളികളുടെ ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന വെള്ളം കണ്ടെത്തി

മലപ്പുറം: അരീക്കോട് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലെ അപകടത്തില്‍ തൊഴിലാളികള്‍ മരിച്ചത് ടാങ്കിനകത്തെ വെള്ളത്തില്‍ മുങ്ങിയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന വെള്ളം കണ്ടെത്തിയിട്ടുണ്ട്. മരിച്ചവര്‍ വിഷവാതകം ശ്വസിച്ചതായും നിഗമനം. തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് ബോധരഹിതരായിട്ടുണ്ടാകും എന്നാണ് നിഗമനം. മുട്ടിന് താഴെ മാത്രമേ വെള്ളം ഉണ്ടായിരുന്നുവെങ്കിലും കുഴഞ്ഞു വീണത്തോടെ ശ്വാസകോശത്തിലേക്ക് വെള്ളം കയറിയതാകമെന്ന് ഫോറന്‍സിക് സംഘം വിലയിരുത്തുന്നത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് മലപ്പുറം അരീക്കോടിനടുത്ത് കളപ്പാറയില്‍ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലെ ടാങ്കില്‍ മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബീഹാര്‍, അസാം സ്വദേശികളായ ബികാസ് കുമാര്‍, ഹിദേശ് ശരണ്യ സമദ് അലി എന്നിവരാണ് മരിച്ചത്. ടാങ്ക് നില്‍ക്കുന്ന കെട്ടിടത്തില്‍ ഒരു തൊഴിലാളിക്കാണ് ജോലിയുണ്ടായിരുന്നത്. മറ്റ് രണ്ട് പേര്‍ എന്തിനാണ് ഇവിടേക്കെത്തിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ടാങ്കിലിറങ്ങിയ ഒരു തൊഴിലാളിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സുഹൃത്തുക്കളായ മറ്റ് രണ്ട് പേര്‍ കൂടി അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കണ്‍വീനര്‍ കെ ടി അബ്ദുറഹിമാന്‍ അടക്കമുള്ളവരുടെ പങ്കാളിത്തതിലുള്ളതാണ് മാലിന്യ പ്ലാന്റ്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി ഉത്തരവിട്ടിട്ടുണ്ട്.

error: Content is protected !!