Thursday, September 3

ഡ്രൈവിംഗ് വിദ്യാര്‍ത്ഥി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവം : വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് നല്‍കിയില്ല ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഗോവിന്ദപുരം എരവത്ത് വി. കെ, കൃഷ്ണമേനോന്‍ പാര്‍ക്കില്‍ സന്നദ്ധ സേവനം നടത്തുന്നവരുടെ ഇരുചക്ര വാഹനങ്ങള്‍ കാര്‍ ഡ്രൈവിംഗ് പഠിക്കാനെത്തിയ സ്ത്രീ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ വാഹനങ്ങള്‍ കേടുപാടു തീര്‍ത്ത് നല്‍കിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 767/23 നമ്പര്‍ കേസിന്റെ തല്‍സ്ഥിതി പതിനഞ്ചു ദിവസത്തിനകം അറിയിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 ന് കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

കുതിരവട്ടം മൈലമ്പാടി സ്വദേശി കെ. പ്രേമരാജന്റെയും ഗോവിന്ദപുരം സ്വദേശി എം. കെ. അനില്‍കുമാറിന്റെയും വാഹനങ്ങളാണ് തകര്‍ന്നത്. ജൂണ്‍ ഇരുപതിന് രാവിലെ ആറിനാണ് സംഭവം. പരാതിക്കാരുടെ സ്‌കൂട്ടറും ബൈക്കുമാണ് തകര്‍ന്നത്. കെ. എല്‍. 01 ബിസി 6870 നമ്പര്‍ കാറിടിച്ചാണ് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നത്. പ്രസന്നയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചത്. നടുവട്ടം സ്വദേശിക്കൊപ്പം കാര്‍ ഡ്രൈവിംഗ് പഠിക്കാനെത്തിയ സ്ത്രീയുടെ വാഹനമാണ് ഇതെന്ന് പരാതിയില്‍ പറയുന്നു. ഇരുചക്ര വാഹനങ്ങള്‍ നന്നാക്കി തരാമെന്ന് പറഞ്ഞെങ്കിലും വാക്കു മാറ്റി. മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.