Friday, September 4

എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കല്‍ ; മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല

കേരളത്തിലെ എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കുന്നതുസംബന്ധിച്ച് തൊഴില്‍ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയില്‍ എറണാകുളത്തു വച്ച് നടന്ന ചര്‍ച്ചയില്‍ അന്തിമതീരുമാനം ആയില്ല. നവംബര്‍ 5 മുതല്‍ തൊഴിലാളിയൂണിയനുകള്‍ അനിശ്ചിതകാല സമരത്തിന് നോട്ടീസ് നല്കിയിരുന്നുവെങ്കിലും തൊഴില്‍വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് സമരം മാറ്റിവക്കുകയായിരുന്നു.

2022 ഡിസംബറില്‍ കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നല്കിയ ഡിമാന്‍ഡ് നോട്ടീസിനു മുകളില്‍ 12 ലേറെ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനം ആയിരുന്നില്ല. മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ വേതന വര്‍ദ്ധവ് നല്കാമെന്ന് ട്രക്ക് ഉടമാസംഘടനകള്‍ ഉറപ്പുനല്‍കി. വര്‍ദ്ധനവ് എത്രത്തോളം എന്നതുസംബന്ധിച്ച് യൂണിയനുകളും ഉടമാസംഘടനകളും ഒരാഴ്ചക്കകം ഉഭയകക്ഷി ചര്‍ച്ച നടത്തും. ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ വക്കുകയും കമ്മിഷന്‍ റിപ്പോര്‍ട്ടുപ്രകാരുള്ള വര്‍ദ്ധനവ് നടപ്പില്‍ വരുത്തുകയും ചെയ്യും.

ചര്‍ച്ചയില്‍ ഐഒസി ചേളാരി പ്ലാന്റില്‍ നിന്നും സി.ഐ.ടി യു വിനെ പ്രതിനിധീകരിച്ച് അഡ്വ.കെ.ടി.വിനോദ്കുമാര്‍, അജയന്‍ കൊളത്തൂര്‍, ഐ എന്‍ ടി യുസി യെ പ്രതിനിധീകരിച്ച് ഹരിദാസന്‍ സി.കെ., അഷ്‌റഫ് പി., ബി.എം.എസിനെ പ്രതിനിധീകരിച്ച് റിജു യുഎന്നിവര്‍ പങ്കെടുത്തു.