Wednesday, September 2

താനൂര്‍ ബോട്ടപകടം; അന്വേഷണ കമ്മീഷന്റെ കാലവധി ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: താനൂര്‍ തൂവല്‍ത്തീരം ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലവധി ദീര്‍ഘിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കമ്മീഷന്റെ കാലാവധി ദീര്‍ഘിപ്പിക്കുവാനുള്ള തീരുമാനമെടുത്തത്. 2023 മെയ് 12 ന് രൂപീകരിച്ച ജസ്റ്റിസ് വി. കെ മോഹനന്റെ നേത്രത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമ്മീഷന്റെ കാലാവധി 2024 നവംബര്‍ 7 മുതല്‍ ആറ് മാസത്തേക്കു കൂടിയാണ് ദീര്‍ഘിപ്പിച്ചു നല്‍കുന്നത്.

2023 മെയ് 7 ന് വൈകുന്നേരം 7 മണിക്കാണ് നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. അറ്റലാന്റിക് എന്ന ഉല്ലാസ ബോട്ടാണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ 15 കുട്ടികളും 5 സ്ത്രീളും രണ്ട് പുരുഷന്‍മാരുമുള്‍ പ്പെടെ 22 പേര്‍ മരണപ്പെട്ടിരുന്നു.

ബോട്ട് ദുരന്തത്തിനു വഴിയൊരുക്കിയ കാരണങ്ങള്‍, ഇക്കാര്യത്തില്‍ ഏതൊക്കെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി , ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനുള്ള നടപടികള്‍, ഇത്തരം അപകടങ്ങളില്‍ മുമ്പ് സമര്‍പ്പിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ വിഷയങ്ങളില്‍ ഉള്ളത്.