പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു ; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പഴയ പത്താം ക്ലാസുകാരനൊപ്പം പോയി 53 കാരി

തലശ്ശേരി : പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് 53 കാരി പഴയ പത്താം ക്ലാസുകാരനൊപ്പം പോയി. ബേഡകം സ്വദേശിനിയായ 53 കാരിയാണ് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പോയത്.

53 കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്. അവിടെയുള്ള സ്‌കൂളിലാണ് പഠിച്ചത്. ഇവിടെ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടര്‍ന്ന് ബന്ധം വളര്‍ന്നു. പിന്നാലെ വീട് വിട്ടുപോയി ഒരുമിച്ചുതാമസിക്കാന്‍ നിശ്ചയിച്ചു.

സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവന്‍ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു. ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോണ്‍ ലൊക്കേഷന്‍ തപ്പിയിറങ്ങി. വയനാട് പോയി ബസില്‍ മടങ്ങിയ ഇരുവരെയും, ബേഡകം എസ്.ഐ അരവിന്ദന്റെയും എ.എസ്.ഐ സരളയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടര്‍ന്നു.

തലശേരിയില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത് ബേഡകം സ്റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥര്‍, ഇവരെ പിന്തിരിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും കോടതിയില്‍ നിന്ന് സ്ത്രീ കാമുകനായ സഹപാഠിയുടെ കൂടെ തന്നെ ഇറങ്ങിപോവുകയായിരുന്നു.

error: Content is protected !!