ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് പൈതൃക മ്യൂസിയം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയമെന്നും ചരിത്രപരവും നിര്‍മ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂര്‍ കച്ചേരി മന്ദിരവും സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടവും പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്നും സംസ്ഥാന തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ സജ്ജീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു.

നമ്മുടെ നാടിന്റെ ചരിത്രവും പൈതൃകവും ശരിയായി മനസ്സിലാക്കേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിന് നമ്മുടെ കഴിഞ്ഞകാലം എങ്ങനെയായിരുന്നുവെന്ന കാര്യം പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ടതുണ്ട്. അതിനുള്ള മികച്ച ഉപാധികളാണ് മ്യൂസിയങ്ങളും സ്മാരകങ്ങളും. ഭാവി തലമുറയ്ക്ക് ചരിത്രം പഠിക്കുന്നതിനായി അവ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. അതിന് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പിന്തുണകൂടി ആവശ്യമാണ്. ഇതിനായി സ്മാരകങ്ങള്‍ സംരക്ഷിച്ചും മ്യൂസിയങ്ങള്‍ സ്ഥാപിച്ചും പഠന ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിച്ചും സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മ്യൂസിയം സജ്ജീകരണത്തിന് മുന്നോടിയായി സംരക്ഷിത സ്മാരകമായ ഹജൂര്‍ കച്ചേരി മന്ദിരത്തിന്റെ സമഗ്ര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 58 ലക്ഷം രൂപയാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ചെലവഴിച്ചത്. നാലുകോടി രൂപ മതിപ്പുചെലവ് പ്രതീക്ഷിക്കുന്ന ജില്ലാ പൈതൃക മ്യുസിയം ജില്ലയുടെ കാര്‍ഷിക, വര്‍ത്തക, സാംസ്‌കാരിക, രാഷ്ട്രീയ, ഭൂമിശാസ്ത്ര ജീവിതങ്ങളുടെ നാള്‍വഴികളും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന കഥകളുടെയും ഓര്‍മപ്പെടുത്തലുകളായിരിക്കും.

ജില്ലയുടെ ചരിത്രത്തിലേക്കും വൈവിധ്യമാര്‍ന്ന പൈതൃകങ്ങളിലേക്കും കാഴ്ചക്കാരെ നയിക്കുന്ന വിവിധ പദ്ധതികളാണ് ജില്ലാ പൈതൃക മ്യൂസിയത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പ്രദര്‍ശന വസ്തുക്കള്‍ക്കൊപ്പം ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരളം ചരിത്ര പൈതൃക മ്യൂസിയമാണ് പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.പി സോമസുന്ദരന്‍, രാംദാസ് മാസ്റ്റര്‍, അബ്ദുല്‍ മജീദ്, കെ. മൊയ്തീന്‍ കോയ, എന്‍.വി. അബ്ദുല്‍ അസീസ്, സി.പി ലത്തീഫ്, ടി. ഇസ്മായില്‍, തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖ്, തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ പി.ആര്‍. രാജേഷ്, കെ. രത്നാകരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കേരള മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്റര്‍ ആര്‍ ചന്ദ്രന്‍ പിള്ള സ്വാഗതവും പുരാവസ്തു ടെക്നിക്കല്‍ അസസ്റ്റന്റ് കെ.പി സധു നന്ദിയും പറഞ്ഞു.

error: Content is protected !!