പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി ; ആറ് ദിവസങ്ങള്‍ക്ക് ശേഷം ഊട്ടിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്

മലപ്പുറം : മങ്കട പള്ളിപ്പുറത്ത് നിന്നും ആറ് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കുറന്തല വീട്ടില്‍ വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയില്‍ നിന്നാണ് തമിഴ്‌നാട് പൊലീസും മലപ്പുറം പൊലീസും ചേര്‍ന്ന് കണ്ടെത്തിയത്. വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു യുവാവ് വീട് വിട്ടിറങ്ങിയത്. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തില്‍ പോയതാണോയെന്നുള്ള കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാമെന്ന് മലപ്പുറം എസ്പി എസ്. ശശിധരന്‍ പറഞ്ഞു. ഇന്നലെ രാത്രി കുനൂരില്‍ വച്ച് ഫോണ്‍ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയില്‍ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. സുഹൃത്ത് ശരത്തിന്റെ കയ്യില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് പോയത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഉടന്‍ തിരിച്ചുവരാമെന്നു പറഞ്ഞ് 4ന് രാവിലെയാണു വിഷ്ണുജിത്ത് വീട്ടില്‍നിന്നു പോയത്. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടില്‍ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട് ഐസ്‌ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്.

നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്റില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്റെ പേരില്‍ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്‌തെന്ന ആശങ്കയിലായിരുന്നു കുടുംബം. വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണസംഘം തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയിരുന്നു. കോയമ്പത്തൂര്‍, മധുക്കര പൊലീസ് സ്റ്റേഷനിലേക്കും യുവാവിന്റെ ഫോട്ടോയും വിവരങ്ങളും കൈമാറിയിരുന്നു. വാളയാര്‍, കസബ പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തിയത്. ഇതിനിടെ, വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണായിരുന്നു. സഹോദരി വിളിച്ചപ്പോഴാണ് ഫോണ്‍ റിങ് ചെയ്തത്. തുടര്‍ന്ന് മറുവശത്തുള്ളയാള്‍ ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു . തമിഴ്‌നാട് കൂനൂരിലാണ് ഫോണ്‍ ഉള്ളതെന്നാണ് ടവര്‍ ലൊക്കേഷന്‍ സൂചിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്നു കണ്ടെത്തിയത്.

error: Content is protected !!