
ഇടുക്കി : പരുന്തുംപാറയില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിര്‍മ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൊളിച്ചുമാറ്റിയത്. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു. സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കുരിശ് നിര്‍മ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതര്‍ വിശദമായി പരിശോധിക്കും.
തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചത്. കുരിശ് അടിയന്തരമായി പൊളിച്ചു നീക്കിയെ മതിയാകൂവെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ താക്കീത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്ന് കണ്ടെത്തിയതിന് പിന്നാലെ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് കുരിശ് പണിതത്. പണികള്‍ക്ക് ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കി. മാത്രവുമല്ല ഏതെങ്കിലും ഒരു മത സംഘടനയുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് സജിത്ത് ഇവിടെ കുരിശ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ മത സംഘടനകള്‍ എന്ന് മാത്രമല്ല ഒരു മത പുരോഹിതന്‍ പോലും കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പിന്തുണയുമായി എത്തിയിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
നിരോധനാജ്ഞ ലംഘിച്ചിട്ടും സജിത്തിനെതിരെ റവന്യൂ വകുപ്പ് പൊലീസില്‍ പരാതി നല്‍കിയില്ല. പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ പരുന്തും പാറയിലെ മൂന്നേക്കര്‍ മുപ്പത്തിയൊന്നു സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വന്‍കിട റിസോര്‍ട്ട് നിര്‍മ്മിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.