അടിയന്തര ഘട്ടങ്ങളില്‍ പൊലീസിന്റെ സേവനം ആവശ്യമുണ്ടോ ; എങ്കില്‍ ഈ നമ്പറില്‍ വിളിക്കാം

മലപ്പുറം : അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ ഉടന്‍ വിളിക്കാനായി ഹെല്‍പ് ലൈന്‍ സംവിധാനമൊരുങ്ങി. ഇനി 112 എന്ന നമ്പറില്‍ വിളിച്ചാല്‍ പൊലീസിന്റെ സേവനം ലഭ്യമാകും. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള എമെര്‍ജന്‍സി റെസ്‌പോണ്‍സ് സപോര്‍ട്ട് സിസ്റ്റം സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. അതായത് പോലീസ്, ഫയര്‍ഫോഴ്സ് (ഫയര്‍ & റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേയ്ക്ക് വിളിച്ചാല്‍ മതിയാകും.

കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസുകാര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നല്‍കും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പറില്‍ നിന്നു പോലും എമര്‍ജന്‍സി നമ്പറിലേയ്ക്ക് വിളിക്കാം എന്നും കേരള പൊലീസ് ഓര്‍മിപ്പിക്കുന്നു. മൊബൈല്‍ ഫോണുകളില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ എസ്ഒഎസ് ബട്ടണ്‍ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താമെന്നും ഈ സംവിധാനം 24 മണിക്കൂറും ലഭ്യമാണെന്നും കേരള പൊലീസ് അറിയിച്ചു. അടിയന്തരസഹായങ്ങള്‍ക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കേരള പൊലീസ് അഭ്യര്‍ത്ഥിച്ചു.

error: Content is protected !!