നാല് ഫുട്‌ബോള്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പം ; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. രാവിലെ എട്ടു മണിക്കാണ് കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍. എംഎസ്സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം.

400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ള ഐറിനക്ക് ഫിഫ അംഗീകാരമുള്ള നാല് ഫുട്‌ബോള്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പമുണ്ട്. 10 നില കെട്ടിടത്തിന്റെ ഉയരവുമുണ്ട്. 24,000 മീറ്റര്‍ ഡെക്ക് ഏരിയയുള്ള കപ്പലില്‍ 24,346 ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്‌നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) വഹിക്കാന്‍ കഴിയും. സിംഗപ്പൂരില്‍ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരില്‍ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്ത് എത്തിയത്.

2023ല്‍ നിര്‍മ്മിച്ച കപ്പലില്‍ 35 ജീവനക്കാരുണ്ട്. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ഐറീനയെത്തുന്നത് ഇതാദ്യമാണെന്ന പ്രത്യേകതയും വിഴിഞ്ഞത്തിന് സ്വന്തം. ക്യാപ്റ്റനെ കൂടാതെ ക്രൂവില്‍ മറ്റൊരു മലയാളി കൂടിയുണ്ട്. വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യുന്ന 347-ാമത് കപ്പലാണ് എംഎസ്‌സി ഐറിന.

error: Content is protected !!