കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം പൊളിഞ്ഞ് വീണ് യുവതി മരിച്ച സംഭവം ; സര്‍ക്കാറിന് ഒഴിഞ്ഞു മാറാനാകില്ല, കൈ പൊള്ളുക തന്നെ ചെയ്യും : പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊളിഞ്ഞു വീണ കെട്ടിടത്തിനിടയില്‍ കുടുങ്ങി രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. മറ്റ് വിഷയങ്ങള്‍ വഴിതിരിച്ചു വിടുന്ന ലാഘവത്തോടെ സര്‍ക്കാറിനോ ആരോഗ്യ വകുപ്പിനോ ഇതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും സര്‍ക്കാരിന്റെ കൈ പൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യമേഖല എത്ര വലിയ രോഗാവസ്ഥയിലാണെന്നതിന്റെ അതീവ ഗൗരവമുള്ള സാക്ഷ്യമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കണ്ടത്. ജീവിതം തിരിച്ചു പിടിക്കാന്‍ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ എത്രമാത്രം ദയനീയമാണ്. അവിടെയുണ്ടായിരുന്ന പാവം മനുഷ്യരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ കാഷ്വാലിറ്റി ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന് മാതൃകയെന്ന് നമ്മള്‍ കൊട്ടിഘോഷിച്ച കേരളത്തിന്റെ ആരോഗ്യ രംഗം എന്ന് മുതലാണ് ഇങ്ങനെ ഒരു ദുരവസ്ഥയിലേക്ക് മാറിയതെന്ന് നാം ആലോചിക്കണം. സ്വാഭാവികമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളോ, ഇടപെടലുകളോ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നിരുന്നില്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്ന് വെച്ചാല്‍ അവിടെ വരുന്ന മനുഷ്യരുടെ ജീവന്റെ കാര്യത്തില്‍ യാതൊരുവിധ ശ്രദ്ധയും ഉണ്ടായിരുന്നില്ലെന്നര്‍ത്ഥം. അപകടം നടന്നിട്ട് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ പോലും സമയമെടുത്തു എന്നത് സംവിധാനം എത്ര മാത്രം ദുര്‍ബലമാണ് എന്ന് മനസ്സിലാക്കിത്തരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മറ്റ് വിഷയങ്ങള്‍ വഴിതിരിച്ചു വിടുന്ന ലാഘവത്തോടെ സര്‍ക്കാറിനോ ആരോഗ്യ വകുപ്പിനോ ഇതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ കൈ പൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

error: Content is protected !!