Wednesday, October 22

പാലക്കാട് 14 കാരൻ ജീവനൊടുക്കി; അധ്യാപികയുടെ പീഡനം കാരണമെന്ന് കുടുംബം

പാലക്കാട് : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പതിനാലുകരൻ ജീവനൊടുക്കി. പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ ആണ് സംഭവം. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്.
കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.

കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റയില്‍ മെസേജ് അയച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ ഇടപെടലാണ് കുട്ടിയുടെ മരണത്തിന് കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്‍സ്റ്റഗ്രാം മെസേജില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ വിഷയം രക്ഷിതാക്കള്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ക്ലാസ് ടീച്ചര്‍ കുട്ടികളുടെ മുന്നില്‍ വച്ച്‌ ഭീഷണിപ്പെടുത്തി. അര്‍ജുനെ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.

വിഷയത്തില്‍ ഇടപെട്ട അധ്യാപിക കുട്ടികളുടെ ചെവിയില്‍ പിടിച്ച്‌ തല്ലിയെന്നും ബന്ധുക്കളും സഹപാഠികളും പറയുന്നു. സൈബര്‍ സെല്ലില്‍ കേസ് കൊടുക്കും, ജയിലില്‍ കിടക്കേണ്ടിവരുമെന്നും പിഴയടക്കേണ്ടിവരുമെന്നും അധ്യാപിക പറഞ്ഞിരുന്നതായും സഹപാഠികള്‍ ഉള്‍പ്പെടെ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ അര്‍ജുനെ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷയത്തില്‍ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാല്‍, കുട്ടിയെ ഭീഷണിപ്പെടുത്തുന്ന വിധത്തില്‍ ഇടപെട്ടിട്ടില്ലെന്നും തെറ്റ് കണ്ടപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തത് എന്നുമാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.

error: Content is protected !!