Friday, July 24

ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രശ്‌നപരിഹാരത്തിനും ഉയര്‍ന്ന പരിഗണന നല്‍കും : മന്ത്രി ഷിബു ബേബി ജോണ്‍

ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രശ്‌നപരിഹാരത്തിനും ഉയര്‍ന്ന പരിഗണന നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. നെടുങ്കയം ഉന്നതിയിലെ അങ്കണവാടിയും കമ്മ്യൂണിറ്റി ഹാളും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥലപരിമിതി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. നെടുങ്കയം ഉന്നതിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയുടെ മുമ്പാകെ ഉന്നതിയിലെ കുടുംബങ്ങള്‍ ഉന്നയിച്ച മിക്ക പരാതികളും പരിഹരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി
പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ ഉന്നതിയിലെ യുവതി-യുവാക്കള്‍ക്ക് വേണ്ടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നെടുങ്കയം ഉന്നതിയിലെ കുടിവെള്ള ടാങ്ക് ഐ.ടി.ഡി.പി കോര്‍പ്പസ് ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ചു നല്‍കും. ഗോത്ര വിഭാഗങ്ങളുടെ വന ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി കൂടിയ വില ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഗോത്ര വിഭാഗങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കും. അടുത്ത ചക്ക സീസണില്‍ വനമേഖലയിലെ ചക്കകള്‍ സര്‍ക്കാര്‍ വാങ്ങി മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ ആക്കി മാറ്റും. ഇതിന്റെ ആദ്യ പ്രൊജക്റ്റ് എന്ന് നിലയില്‍ നിലമ്പൂര്‍ നെടുങ്കയം വനമേഖലയിലെ ചക്കകളാണ് ശേഖരിക്കുക. വനമേഖലയില്‍ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ വീടുകളുടെ നവീകരണത്തിന് 200 കുടുംബങ്ങള്‍ക്ക് 2.5 ലക്ഷം രൂപ അനുവദിക്കും. പഴയ വീടുകള്‍ ഈ തുക ഉപയോഗിച്ച് നവീകരിക്കും. 27 പുതിയ വീടുകള്‍ക്ക് പി എം.എ.വൈ മുഖേന 6 ലക്ഷം രൂപ വീതം അനുവദിക്കും. എട്ടാം ക്ലാസോ അതിനുമുകളിലോ പഠിക്കുന്ന കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിനായി രണ്ടര ലക്ഷം രൂപ നല്‍കും. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ട്രൈബല്‍ വാര്‍ഡില്‍ സൗകര്യം കുറവാണെന്ന പരാതി പരിശോധിക്കും. ഉന്നതികളിലെ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കള്‍ക്ക് ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതിനായി ടൂറിസം മേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ഗൈഡ്, വനം വകുപ്പ് വാച്ചര്‍ തുടങ്ങിയ മേഖലകളില്‍ അഭ്യസ്ത വിദ്യരായ കായിക ക്ഷമതയുള്ള ഗോത്ര വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. വന ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി വനം വകുപ്പിന്റെ വനശ്രീ ഷോപ്പിലൂടെ വില്‍പ്പന നടത്തും. കനോലി തൂക്കുപാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. വനമേഖലയിലോ വനാതിര്‍ത്തികളിലോ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഉന്നതികളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് എല്ലാ ഉന്നതികളിലും സന്ദര്‍ശനം നടത്തുന്നത.് അടിയന്തരമായി പരിഹരിക്കേണ്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നെടുങ്കയം ഉന്നതിയില്‍ വളരെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്നത് കൊണ്ടുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. മാഞ്ചേരി കോളനിയിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കും. ഓഗസ്റ്റ് രണ്ടിന് നിലമ്പൂര്‍ മേഖലയിലെ ഉന്നതികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക അദാലത്ത് നടത്തുമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ പറഞ്ഞു.

ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ് ഡോ. പ്രമോദ് ജി കൃഷ്ണന്‍, സി.സി.എഫുമാരായ കെ. വിജയാനന്ദ്, കെ. കാര്‍ത്തികേയന്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാല്‍, നോര്‍ത്ത് ഡി.എഫ്.ഒ പി.ധനീഷ് കുമാര്‍, കരുളായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഉസ്മാന്‍, ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം. ബിപിന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!